ഫോനി ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ഒഡീഷയിലെ പ്രദേശങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി നവീൻ പട്നായിക്, ഗവർണർ ഗണേഷി ലാൽ, കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി ഹെലികോപ്ടറിൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. കനത്ത നാശനഷ്ടമുണ്ടായ ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. നേരത്തെ 381 കോടി കേന്ദ്രം അനുവദിച്ചിരുന്നു. അതിനുപുറമേയാണ് 1000 കോടി നല്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നല്കിയത്.
പ്രകൃതി ദുരന്തം നേരിടുന്നതിന് മുഖ്യമന്ത്രി നവീൻ പട്നായിക് സ്വീകരിച്ച നടപടികൾ അഭിനന്ദനീയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങൾ സർക്കാറിെൻറ മുന്നറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി പാലിച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായില്ല. പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാറും സംസ്ഥാനവും ഒരുമിച്ച് പ്രവർത്തിക്കുമെന്നും മോദി വാർത്താ ഏജൻസിയോട് പറഞ്ഞു.
ഫോനി ചുഴലിക്കാറ്റിൽ 30 ഓളം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുരന്തബാധിത പ്രദേശങ്ങളിലെ 10 ലക്ഷം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. 5000 താൽക്കാലിക ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.
Discussion about this post