പി.കൃഷ്ണപിളള സ്മാരകം കത്തിച്ചകേസില്‍ പാര്‍ട്ടിക്കെതിരെ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ അംഗത്തെ സിപിഎം പുറത്താക്കി. ആലപ്പുഴ കണ്ണര്‍കാട് ബ്രാഞ്ച് അംഗം ഷിബുവിനെതിരെയാണ് അച്ചടക്കനടപടി. കേസില്‍ ഉള്‍പ്പെട്ട പാര്‍ട്ടിക്കാരെ രക്ഷിക്കാന്‍ പ്രാദേശിക നേതൃത്വം സാക്ഷികളെ സ്വാധീനിക്കുന്നു എന്നായിരുന്നു വെളിപ്പെടുത്തല്‍. അച്ചടക്ക നടപടി വന്നതോടെ, മൊഴിമാറ്റാന്‍ ആവശ്യപ്പെട്ടത് ലോക്കല്‍ സെക്രട്ടറിയാണെന്ന തുറന്നുപറച്ചിലും ഷിബു നടത്തി.
പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കും വിധം ഷിബു നടത്തിയ ഈ പ്രസ്താവനയാണ് അച്ചടക്ക നടപടിക്കു കാരണമായത്. പി.കൃഷ്ണപിള്ള സ്മാരകം തീവച്ചു നശിപ്പിച്ചതിന്റെ കേസ് കോടതിയില്‍ വിചാരണ ഘട്ടത്തിലാണ്.
എന്നാല്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും കേസില്‍ കൂറുമാറാന്‍ ആവശ്യപ്പെടുന്നതു കേട്ടുനില്ക്കാന് തന്റെ കമ്മ്യൂണിസ്റ്റ് ബോധ്യം അനുവദിക്കുന്നില്ലെന്നും ഷിബു പറയുന്നു. കണ്ണർക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുന്‍ സെക്രട്ടറിയുമാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതെന്നും ഷിബു പറയുന്നു
തിരഞ്ഞെടുപ്പുസമയത്ത് മുഹമ്മയിലെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഇക്കാര്യം രേഖാമൂലം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വെളിപ്പെടുത്തലാണ് പുറത്താക്കലില്‍ കലാശിച്ചത്.
Discussion about this post