സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന പരാമർശത്തിൽ മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസന് മദ്രാസ് ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം. മദ്രാസ് ഹൈക്കോടതിയിൽ കമൽഹാസൻ മുൻകൂർ ജാമ്യം തേടി ഹർജി നൽകിയിരുന്നു. പ്രസ്താവന പിൻവലിക്കില്ലെന്നും നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും കമൽഹാസൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
‘സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സെയാണെ’ന്നായിരുന്നു കമൽഹാസന്റെ പരാമർശം. ഇത് ആളുകളെ ഭിന്നിപ്പിക്കുന്ന പരാമർശമാണെന്ന് കാട്ടി തമിഴ്നാട് സർക്കാർ കമൽഹാസനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയിരുന്നു.
ഗോഡ്സെയെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ചതിനെതിരെ ബിജെപിയും അണ്ണാ ഡിഎംകെയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തമിഴ്നാട് മന്ത്രി കെ ടി രാജേന്ദ്രബാലാജിയാകട്ടെ കമൽഹാസന്റെ നാക്ക് വെട്ടിമാറ്റണമെന്നാണ് പറഞ്ഞത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയിരുന്നു.
പ്രസ്താവനക്ക് പിന്നാലെ കമൽഹാസനെതിരെ രണ്ട് തവണ ആക്രമണമുണ്ടായിരുന്നു. അറവാക്കുറിച്ചിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കമൽ ഹാസന് നേരെ ഒരു വിഭാഗം ആളുകൾ ചീമുട്ടയും കല്ലും എറിഞ്ഞു.
Discussion about this post