അമേരിക്കൻ വ്യോമസേന ഇറാക്കിൽ പ്രയോഗിച്ച അത്യാധുനിക ബോംബ് പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന. അമേരിക്കൻ കമ്പനി നിർമിക്കുന്ന സിബിയു –105 സ്മാർട് ആന്റി–ടാങ്ക് ഗൈഡഡ് ബോംബാണ് ഇന്ത്യൻ വ്യോമസേന കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചത്. പൊക്രാനിൽ നടന്ന ബോംബ് പരീക്ഷണത്തിനു ഉപയോഗിച്ചത് ജാഗ്വാർ പോർവിമാനമാണ്.
ഭൂമിയിൽ സ്ഥാപിച്ചിരുന്ന ഡെമ്മി വസ്തു ലക്ഷ്യമിട്ടാണ് സ്മാർട് ബോംബുകൾ പരീക്ഷിച്ചത്. അമേരിക്കൻ ബോംബ് നിർമാണ കമ്പനി ടെക്ട്രോൺ ഡിഫൻസ് സിസ്റ്റം ഉദ്യോഗസ്ഥരും പരീക്ഷണത്തിനു മേൽനോട്ടം വഹിക്കാനെത്തിയിരുന്നു. ഗൈഡഡ് ബോംബിന്റെ കൃത്യത തിട്ടപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നു പരീക്ഷണം.
പരിഷ്കരിച്ച രണ്ടു ജാഗ്വാർ പോർവിമാനങ്ങളിൽ നിന്നാണ് താഴെ സ്ഥാപിച്ചിരുന്ന ഡെമ്മി വസ്തുവിലേക്ക് സിബിയു–105 ഗൈഡഡ് ബോംബുകൾ വർഷിച്ചത്. 450 കിലോഗ്രാം ഭാരമുള്ള ബോംബ് ജിപിഎസ് ടെക്നോളജിയുടെ സഹായത്തോടെയാണ് ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്. രാത്രിയും പകലും ഏതു കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്നതാണ് സിബിയു –105 ബോംബുകൾ.
2010 ലാണ് കേന്ദ്ര സർക്കാർ അമേരിക്കയിൽ നിന്ന് 512 സിബിയു ബോംബുകൾ വാങ്ങുന്നത്. ഈ ബോംബുകൾ പ്രയോഗിക്കാനായി ജാഗ്വാര്‍ പോർവിമാനത്തിലെ ടെക്നോളജി പരിഷ്കരിക്കുകയായിരുന്നു.
Discussion about this post