ആന്തൂരിൽ പ്രവാസി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമം. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് പ്ധാന ആരോപണം. സാജന്റെ കുടുബാംഗങ്ങൾ മൊഴി നൽകിയിട്ടും നഗരസഭ ചെയർപേഴ്സൺ പി.കെ.ശ്യാമളയെ ചോദ്യം ചെയ്യാത്തതിൽ പ്രതിപക്ഷ പാർട്ടികള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
സാജന്റെ കുടുംബാംഗങ്ങളിൽ നിന്ന് അന്വേഷണ സംഘം ഒന്നിലധികം തവണ മൊഴി രേഖപെടുത്തിയിട്ടുണ്ട്. മക്കളിൽ നിന്നും മൊഴിയെടുത്തു. കേസിന്റെ ആദ്യ ഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി അന്വേഷണത്തിന്റെ ഗതി മാറുന്നു എന്നാണ് പല കോണുകളിൽ നിന്നും ഉയരുന്ന ആരോപണം. ചോദ്യം ചെയ്യലിൽ, കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദിക്കുന്നത്.ഇതിലൂടെ കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാതിരുന്നത് മാത്രമല്ല ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് വരുത്തി തീർക്കാനുള്ള ശ്രമം ഉണ്ടാകുന്നു എന്നതാണ് പ്രധാനമായും പങ്കുവെക്കുന്ന ആശങ്ക.
എന്നാൽ, സമഗ്ര അന്വേഷണം നടക്കുകയാണെന്നും പി.കെ.ശ്യാമളയിൽ നിന്ന് ഉടൻ മൊഴി എടുക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ആത്മഹത്യയുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ ഉയർന്ന വിവാദങ്ങളും വിഭാഗീയതയും പൂർണമായും കെട്ടടങ്ങിയിട്ടില്ല. കൺവെൻഷൻ സെന്ററിൽ പേരിന് ചില ചട്ടലംഘനങ്ങൾ കണ്ടെത്തി നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് വരുത്തി തീർക്കാനുള്ള നീക്കവും നടക്കുന്നു.
Discussion about this post