മാഞ്ചസ്റ്റർ: കാലാവസ്ഥാ പ്രവചനം കൃത്യമായപ്പോൾ ഇന്ത്യ- ന്യൂസിലാൻഡ് ലോകകപ്പ് സെമി ഫൈനൽ മത്സരം മഴ മൂലം തടസ്സപ്പെട്ടു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എത്തി നിൽക്കുമ്പോൾ മഴ എത്തുകയായിരുന്നു.
മത്സരം റിസർവ് ദിനമായ നാളെ പുനരാരംഭിക്കും. ഇന്ന് നടന്ന മത്സരത്തിന്റെ ബാക്കിയാകും റിസർവ് ഡേയായ നാളെ നടക്കുക. ന്യൂസിലൻഡ് ഇന്നിംഗ്സിലെ 3.5 ഓവറുകൾ എറിയാൻ ബാക്കിയുണ്ട്. ഇതും ഇന്ത്യയുടെ ബാറ്റിംഗും നാളെ നടക്കും.
മാഞ്ചസ്റ്ററിലെ പുതിയ വിക്കറ്റിൽ കരുതലോടെയാണ് ന്യൂസിലാൻഡ് ബാറ്റ്സ്മാന്മാർ ഇന്ത്യൻ ബൗളിംഗിനെ നേരിട്ടത്. സ്കോർ ബോർഡിൽ ഒരു റൺസ് മാത്രമുള്ളപ്പോൾ മാർട്ടിൻ ഗപ്ടിലിനെ ബുമ്ര കോഹ്ലിയുടെ കൈകളിലെത്തിച്ചു. തുടർന്ന് നിക്കോൾസും നായകൻ വില്ല്യംസണും സാവധാനം സ്കോർ ബോർഡ് ചലിപ്പിച്ചു. നിക്കോൾസ് 28 റൺസുമായി മടങ്ങി. ജഡേജയ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് വില്യംസണോടൊപ്പം റോസ് ടെയ്ലറും ചേർന്ന് 65 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 67 റൺസെടുത്ത നായകൻ വില്യംസണെ ചാഹൽ മടക്കി. എന്നാൽ മറുവശത്ത് ടെയ്ലർ നങ്കൂരമിട്ടു. പത്ത് പന്തിൽ 16 റൺസടിച്ച ഗ്രാൻഡ്ഹോം മടങ്ങിയപ്പോൾ മഴ എത്തി. ടെയ്ലർ 67 റൻസുമായും ടോം ലാഥം 3 റൺസുമായും പുറത്താകാതെ നിൽക്കുന്നു.
ഇന്ത്യൻ ബൗളർമാർ നന്നായി പന്തെറിഞ്ഞു. ബുമ്ര 8 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി 1 വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാറിനും ഹാർദിക് പാണ്ഡ്യക്കും ജഡേജക്കും ചാഹലിനും ഓരോ വിക്ക്റ്റ് വീതം ലഭിച്ചു. ചാഹൽ 10 ഓവറിൽ 63 റൺസ് വഴങ്ങിയപ്പോൾ ജഡേജ 10 ഓവറിൽ 34 റൺസ് മാത്രമാണ് വഴങ്ങിയത്.
Discussion about this post