ഡല്‍ഹി: കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിം കോടതി നിര്‍ദ്ദേശം. വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്നതിലും രാജിക്കാര്യത്തിലും ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. കേസില്‍ ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കര്‍ണാടക സ്പീക്കറുടെയും, വിമത എംഎല്‍എമാരുടെയും ഹര്‍ജി പരിഗണിച്ചത്.
രാജി നല്കിയ എം.എല്‍.എമാര്‍ അയോഗ്യത നടപടികള്‍ നേരിടുന്നവരാണെന്ന് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി വാദിച്ചു. ആദ്യം എം.എല്‍.എമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും ഇദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു എം.എല്‍.എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയുടെ ആവശ്യം. രാജിസമര്‍പ്പിച്ച എം.എല്‍.എമാരുടെ ഹര്‍ജി കഴിഞ്ഞദിവസം പരിഗണിച്ച സുപ്രീംകോടതി എം.എല്‍.എമാരോട് സ്പീക്കറെ നേരില്‍ക്കണ്ട് രാജിനല്കാന് നിര്‍ദേശിച്ചിരുന്നു. തീരുമാനമെടുക്കാന്‍ സ്പീക്കറോടും ആവശ്യപ്പെട്ടിരുന്നു.
രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് ഇനിയെന്ത് തെളിവുകളാണ് വേണ്ടതെന്ന് മുകുള്‍ റോത്തഗി ചോദിച്ചു. രാജിയില്‍ തീരുമാനമെടുക്കുന്നതിന് പകരം സ്പീക്കര്‍ പത്രസമ്മേളനം നടത്തി എംഎല്‍എമാര്‍ കോടതിയില്‍ പോയതിനെ എതിര്‍ക്കുകയാണ് ചെയ്തത്. ഒരുദിവസം കൊണ്ട് രാജിയില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് പറയുന്നു. അതേസമയം തന്നെ കോടതിക്ക് തന്നോട് നിര്‍ദേശിക്കാനാകില്ലെന്നും പറയുന്നു. രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാത്ത സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് ഉത്തരവിടണമെന്നും റോത്തഗി വാദിച്ചു.
അതിനിടെ സ്പീക്കറുടെ നടപടികളില്‍ കോടതിക്ക് സമയപരിധി നിശ്ചയിക്കാനാകില്ലെന്നും സ്പീക്കറുടെ ഭരണഘടനാ പദവിയില്‍ ഇടപെടാനാകില്ലെന്നും മനു അഭിഷേക് സിങ്വി പറഞ്ഞു. എന്നാല്‍ സ്പീക്കര്‍ കോടതിയുടെ അധികാരത്തെ വെല്ലുവിളിക്കുകയാണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
ഇതിനിടെ വിശ്വാസവോട്ടെടുപ്പിന് തയ്യാറെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു.
Discussion about this post