ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചെലവ് കുറഞ്ഞ ചാന്ദ്രപര്യവേഷക ദൗത്യമായ ചന്ദ്രയാൻ-2ന്റെ കാര്യക്ഷമതയിൽ അത്ഭുതം കൂറി ശാസ്ത്രലോകം. തിങ്കളാഴ്ച ഇന്ത്യയുടെ ചന്ദ്രയാൻ-2 ചന്ദ്രനെ ലക്ഷ്യമാക്കി പ്രയാണം ആരംഭിക്കുമ്പോൾ പിറക്കുന്നത് ആകാശ ഗവേഷണ രംഗത്തെ പുതുചരിത്രം. ചന്ദ്രനിൽ ഗവേഷണ വാഹനം ഇറക്കുന്ന ലോകത്തെ നാലാമത്തെ മാത്രം രാഷ്ട്രമാണ് ഇന്ത്യ.
ഒരു ദശാബ്ദത്തിലേറെ നീണ്ടു നിന്ന പരീക്ഷണങ്ങളുടെ ഫലമായ ചന്ദ്രയാൻ, മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയതിന്റെ അമ്പതാം വാർഷികത്തിന് അഞ്ച് ദിവസം മുൻപ് പറന്നുയരും.
അപ്പോളോ 11ൽ നീൽ ആംസ്ട്രോംഗ് ചന്ദ്രനിൽ കാല് കുത്തിയതിന് ശേഷം ബഹിരാകാശ ഗവേഷണ രംഗം കൈവരിച്ച അഭൂതപൂർവ്വമായ വളർച്ചയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ചന്ദ്രയാൻ.
സെപ്റ്റംബർ ആറിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ ഇറങ്ങുമ്പോൾ അത് ഭൂമിയിൽ നിന്നും 384,400 കിലോമീറ്ററുകൾ സഞ്ചരിച്ചിട്ടുണ്ടാകും. ചന്ദ്രയാൻ-2ന് വേണ്ടി ഇന്ത്യ ചിലവഴിച്ചത് 140 ദശലക്ഷം യു എസ് ഡോളറാണ്.
നീൽ ആംസ്ട്രോംഗിനെയും മറ്റ് ബഹിരാകാശ യാത്രികരെയും ചന്ദ്രനിലെത്തിച്ച 15 അപ്പോളോ പദ്ധതികൾക്കായി അമേരിക്ക ചിലവഴിച്ചത് 25 ബില്ല്യൺ ഡോളറായിരുന്നു. ഇന്നത്തെ ഏതാണ് 100 ബില്ല്യൺ ഡോളറിന് സമാനമായ തുക.
2017ലെ ചന്ദ്ര ദൗത്യത്തിന് ചൈന ചലവിട്ടത് 8.4 ബില്ല്യൺ ഡോളറാണ്. 1960-70 കാലഘട്ടത്തിലെ ചാന്ദ്ര ദൗത്യങ്ങൾക്കായി റഷ്യ ചെലവിട്ടതാകട്ടെ 20 ബില്ല്യൺ ഡോളറും.
ചന്ദ്രയാൻ-2ന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളും നിർമ്മിച്ചിരിക്കുന്നത് ഇന്ത്യയിൽ തന്നെയാണ്. ഒരു വർഷത്തെ പര്യവേഷണ ദൗത്യങ്ങൾ പൂർത്തീകരിക്കാൻ സജ്ജമായ ചാന്ദ്രയാൻ-2നെ വഹിക്കാൻ ഇന്ത്യ തയ്യാറാക്കിയിരിക്കുന്ന ഭീമൻ റോക്കറ്റാണ് ജി എസ് എൽ വി മാർക്ക് 3.
2.4 ടൺ ഭാരമാണ് ഇത് വഹിക്കുക.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ നാഴികക്കല്ലാണ് ചന്ദ്രയാൻ-2 എന്ന് വിശേഷിപ്പിച്ച ഐ എസ് ആർ ഓ മേധാവി കെ ശിവൻ, ഇത് ഏറ്റവും സങ്കീർണ്ണമായ ഗവേഷണങ്ങളുടെ സൃഷ്ടിയാണെന്നും വിശദീകരിച്ചു. ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ സാന്നിദ്ധ്യം പരിശോധിക്കുന്നതിനോടൊപ്പം സൗരയൂഥത്തിന്റെ പൂർവ്വകാലത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ നൽകാൻ ഇതിനാകും.
ഇത് ഭാരതത്തിന് അഭിമാനമുഹൂർത്തമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, 2022ഓട് കൂടി മനുഷ്യനെ ചന്ദ്രനിലെത്തിക്കുമെന്നും പ്രത്യാശിച്ചു.
ചെലവ് കുറഞ്ഞ ഇത്തരം പര്യവേഷക സംരഭങ്ങൾ ലോകത്ത് ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവകരമായ ചിന്തകൾക്ക് തുടക്കം കുറിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ചന്ദ്രയാന്റെ നേട്ടങ്ങൾ അതുല്യങ്ങളാണെന്ന് നാസയുടെ റോവർ മിഷനിലെ ശാസ്ത്രജ്ഞനായ അമിതാഭ് ഘോഷ് അഭിപ്രായപ്പെട്ടു.
അമേരിക്കയുടെ മാവെൻ മിഷനുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ മംഗൾയാൻ പദ്ധതിയുടെ ചിലവ് പത്ത് ശതമാനം കുറവായിരുന്നു. എന്നിട്ടും മംഗൾയാൻ വൻ വിജയമാക്കി മാറ്റാൻ ഇന്ത്യക്ക് കഴിഞ്ഞു. അത്തരത്തിൽ നോക്കുകയാണെങ്കിൽ ചന്ദ്രയാൻ ഒരു പുതുമയല്ലെന്നും ഇന്ത്യക്ക് ഈ രംഗത്ത് ഇനിയും അത്ഭുതങ്ങൾ സാദ്ധ്യമാണെന്നും സ്റ്റാൻഫോർഡ് സർവ്വകലാശാല പ്രൊഫസ്സറും മുൻ നാസ ഗവേഷകനുമായ സ്കോട്ട് ഹബ്ബാർഡ് അഭിപ്രായപ്പെടുന്നു.
ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ-2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ജൂലൈ 15 ന് ചാന്ദ്രപ്രയാണം ആരംഭിക്കും.
Discussion about this post