പോലീസിന്റെ അന്വേഷണ റിപ്പോർട്ടെന്നു പറഞ്ഞ് തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നതിനുപിന്നിൽ സി.പി.എമ്മാണെന്ന് അന്തരിച്ച പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന.
പാർട്ടിപ്പത്രത്തിലാണ് തന്നെ സംശയത്തിൽനിർത്തുന്ന രീതിയിൽ വാർത്തവന്നത്. ചിലരുമായി ഒട്ടേറെത്തവണ സംസാരിച്ചെന്നാണു പറയുന്നത്. ഇക്കാര്യത്തിൽ പത്രത്തിനെതിരേ മാനനഷ്ടത്തിന് കേസുകൊടുക്കുമെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു.
തന്റെ ഫോൺ മകനാണ് ഉപയോഗിക്കുന്നത്. അവന്റെ സുഹൃത്തുമായും പരിചയക്കാരനായ ഡ്രൈവറുമായും അവൻ നിരന്തരം സംസാരിക്കാറുണ്ട്. ഇതാണ് തനിക്കെതിരേ ആരോപണമായി ഉന്നയിക്കുന്നത്. തന്നെ അപമാനിക്കാൻ സാമൂഹികമാധ്യമങ്ങളെയും ഉപയോഗിക്കുകയാണ്.
തന്നെക്കുറിച്ചും സാജനെക്കുറിച്ചും കുട്ടികൾ സംസാരിച്ചെന്നു പറഞ്ഞത് പച്ചക്കള്ളമാണ്. അങ്ങനെ മൊഴിയെടുത്തിട്ടില്ല. പത്രത്തിൽവന്ന വാർത്ത പോലീസ് പുറത്തുവിട്ടതല്ലെന്ന് പോലീസ് തന്നെ നേരിട്ടു പറഞ്ഞിട്ടുണ്ട്. പോലീസ് ഇപ്പോഴും അന്വേഷണം നടത്തുകയാണ്. വിഷയം വഴിതിരിച്ച് തെറ്റായ വാർത്തകൾ പുറത്തുവിട്ട് രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അവര് പറഞ്ഞു.
Discussion about this post