കശ്മീർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. നാല് പൊലീസുകാരെ വധിച്ച കേസിലെ പ്രതിയും കൊടും ഭീകരനുമായ സീനത്ത് നായികിനെ സൈന്യം വധിച്ചു. ഒപ്പം മറ്റൊരു ഭീകരൻ കൂടി കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ 34 രാഷ്ട്രീയ റൈഫിൾസ് ജവാൻ രൺബീർ സിംഗ് വീരമൃത്യു വരിച്ചു.
ജെയ്ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ട സീനത്ത് നായിക്. ഷോപിയാനിലെ പദൂസണിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
ഷോപിയാനിലെ ഏറ്റവും സ്വാധീനമുള്ള പ്രാദേശിക ഭീകരനാണ് കൊല്ലപ്പെട്ട സീനത്ത് നായിക്ക്. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്ന ഭീകരരുടെ വഴികാട്ടിയായി ഇയാൾ പ്രവർത്തിച്ചു വരികയായിരുന്നു.
തന്റെ മകന്റെ മരണത്തിൽ പ്രതികാരം ചെയ്യാൻ ജെയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിന്റെ സഹോദരൻ ഇബ്രാഹിം അസർ കശ്മീരിലെത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെത്തുടർന്ന് മേഖലയിൽ സൈന്യം തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
ഷോപിയാനിൽ സൈനികർക്കും പൊലീസിനുമെതിരെ നിരന്തരം വെടിവെപ്പ് നടത്തുകയും ഗ്രനേഡ് ആക്രമണങ്ങൾ നടത്തുകയും ചെയ്തിരുന്ന ഭീകരനായിരുന്നു കൊല്ലപ്പെട്ട നായിക്ക്. കഴിഞ്ഞ വർഷം ഡിവൈഎസ്പിയുടെ സുരക്ഷാഭടനെ ഇയാൾ കൊലപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട ഹിസ്ബുൾ മുജഹിദ്ദീൻ ഭീകരൻ അൽത്താഫ് അഹമ്മദ് ദറുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.
അതിനിടെ പടിഞ്ഞാറൻ കശ്മീരിൽ നിന്നും നൂറ് കിലോമീറ്റർ അകലെയുള്ള മറ്റൊരു ഭീകരത്താവളം വളഞ്ഞ സേന പോരാട്ടം തുടരുകയാണ്. വാർപോര ഗ്രാമത്തിൽ ഭീകരവാദികൾ ഒളിച്ചിരിക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഇത്.
Discussion about this post