സമാജ് വാദി പാർട്ടി നേതാവ് അസംഖാനെതിരെ യു.പിയിൽ നിരവധി പോലീസ് കേസുകളെന്ന് റിപ്പോർട്ട്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകളാണ് യു.പി പൊലീസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അസംഖാന്റെ കീഴിലുളള സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് 27 കേസുകളാണ് ഉളളത്. റാംപുറിൽ സ്ഥാപിച്ചിരിക്കുന്ന സർവകലാശാലയ്ക്ക് വേണ്ടി കർഷകരിൽ നിന്നുമാണ് ഭൂമി തട്ടിയെടുത്തത്.
ജൂലായ് 11 മുതൽ ഇരുപതോളം കർഷകർ അസംഖാനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. സർവകലാശാലയ്ക്കെന്ന പേരിൽ തങ്ങളുടെ ഭൂമി തട്ടിയെടുത്തുവെന്ന് കർഷകർ പരാതിയിൽ പറയുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് റാംപൂർ എസ്.പി അജയ് പാൽ ശർമ്മ പറഞ്ഞു.
0.349 ഹെക്ടർ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ടാണ് നിലവിൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാൽ 10 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണ്. 121 ഹെക്ടറിലാണ് സർവകലാശാല നിർമ്മിച്ചിരിക്കുന്നത്. 3000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
എം.പി രമാദേവിയ്ക്കെതിരെ ലൈംഗീക ചുവയുളള പരാമർശം നടത്തിയതിന് അസംഖാൻ മാപ്പു പറഞ്ഞിരുന്നു.
Discussion about this post