ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പാർലമെന്റിന്റെ അംഗീകാരം കിട്ടിയതിന്റെ പശ്ചാത്തലത്തിൽ കശ്മീർ ജനതയുടെ സംശയങ്ങൾ ദൂരീകരിച്ച്, അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.
ഷോപിയാനിലെ കച്ചവട സ്ഥാപനങ്ങൾക്ക് പുറത്ത് പ്രദേശവാസികളുമായി ചർച്ചകൾ നടത്തി അവർക്കൊപ്പം ഭക്ഷണം കഴിച്ച ഡോവൽ അവരുടെ അവസ്ഥ അന്വേഷിച്ചു. സർക്കാരിന്റെ പുതിയ തീരുമാനം ജനങ്ങൾക്ക് നേരിട്ട് വിശദീകരിച്ചു കൊടുത്ത അജിത് ഡോവൽ, ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാഥമിക പരിഗണന നൽകുന്നതെന്നും വ്യക്തമാക്കി.
താഴ്വരയിലെ കുട്ടികളുടെ വിദ്യാഭ്യാസം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ ഡോവൽ, അതിന് വേണ്ടുന്ന എല്ലാ സജ്ജീകരണങ്ങളും ജനങ്ങൾക്ക് ഉറപ്പ് നൽകി.
പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന പൊലീസുകാരോട് കുശലാന്വേഷണം നടത്തിയ അജിത് ഡോവൽ അവരുടെ സ്തുത്യർഹമായ സേവനത്തെ പ്രകീർത്തിച്ചു. തുടർന്ന് അദ്ദേഹം ജമ്മു കശ്മീരിലെ സുരക്ഷാസജ്ജീകരണങ്ങൾ വിലയിരുത്തി.
സിആർപിഎഫിന്റെ സേവനം പ്രത്യേക അഭിനന്ദനം അർഹിക്കുന്നതായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കി.
സൈന്യത്തിന്റെ നിസ്തുല സേവനത്തെ പ്രകീർത്തിച്ച അജിത് ഡോവൽ പ്രദേശത്ത് ജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതെ നോക്കണമെന്ന് അധികാരികൾക്ക് നിർദ്ദേശം നൽകി. ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണ പദാർത്ഥങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടർന്ന് രാജ് ഭവൻ സന്ദർശിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഗവർണ്ണർ സത്യപാൽ മാലിക്കുമായി ചർച്ച നടത്തി. ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യങ്ങൾ അദ്ദേഹം വിലയിരുത്തി. സംസ്ഥാനത്ത് ഇപ്പോഴും കർഫ്യൂ തുടരുകയാണ്.
Discussion about this post