വയനാട്: വയനാട്ടിലെ മേപ്പാടി പുത്തുമലയിൽ ഉരുൾ പൊട്ടലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. നേരത്തോട് നേരം മണ്ണിനടിയിൽ കിടന്ന ഒരാളെ രക്ഷാപ്രവർത്തകർ കണ്ടെത്തി രക്ഷപ്പെടുത്തി. ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെയാണ് പുത്തുമലയിൽ വലിയ ഉരുൾപൊട്ടൽ ഉണ്ടായത്. വലിയൊരു മല നിന്നിരുന്നിടം ഇടിഞ്ഞ് താഴ്ന്ന് ഒരു പ്രദേശത്തെ അപ്പാടെ വിഴുങ്ങുകയായിരുന്നു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് രക്ഷാ പ്രവര്‍ത്തകര്‍ക്ക് പുത്തുമലയിലേക്ക് എത്തിപ്പെടാൻ സാധിച്ചത്. ഇതിനകം എട്ട് മൃതദേഹങ്ങൾ പ്രളയാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടി അടക്കം വീടുകളും ആരാധനാലയങ്ങളും കടകളും വാഹനങ്ങളും എല്ലാം ഒലിച്ച് പോയിരുന്നു. അതിനിടെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴ തടസമാകുന്നുണ്ട്.
ദുരന്ത സാധ്യത നിലനിൽക്കുന്നതിനാൽ പരമാവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. മൃതദേഹങ്ങൾ സൂക്ഷിക്കാനായി വിവിധ ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇരുട്ടും മഴയും മോശം കാലാവസ്ഥയും തുടരുന്നതിനാൽ രക്ഷാ പ്രവര്‍ത്തനം പ്രതിസന്ധിയിലാകാനുള്ള സാദ്ധ്യതയും നിലവിലുണ്ട്.
Discussion about this post