ഇരുപത്തിയൊന്നാമത്തെ വയസ്സിൽ വീരമൃത്യു വരിച്ച സെക്കൻഡ് ലെഫ്റ്റ്നറ്റ് അരുൺ ഖേത്രപാൽ പതിനേഴാം പൂന അശ്വസേനയിലെ സൈനികനായിരുന്നു. പൂനെ സ്വദേശിയായ അദ്ദേഹം ബംഗ്ലാദേശ് യുദ്ധമെന്നറിയപ്പെട്ട 1971ലെ ഇന്തോ പാകിസ്ഥാൻ യുദ്ധത്തിലെ ധീരനായകനാണ്.
1971 ഡിസംബർ മാസത്തിൽ ഷാകർഗഡ് മേഖലയിലെ ജാർപലിൽ പാകിസ്ഥാൻ സേന ശക്തമായ ആക്രമണം നടത്തി. സ്ഥലത്ത് അപ്പോൾ ഇന്ത്യൻ സേനയേക്കാൾ എണ്ണത്തിൽ കൂടുതലുണ്ടായിരുന്നത് പാക് സൈന്യമായിരുന്നു. മറ്റൊരു മേഖലയിലായിരുന്നു എങ്കിലും സഹസൈനികരുടെ സഹായത്തിന് അരുൺ പാഞ്ഞെത്തി. തന്റെ ടാങ്കുമായി ശക്തമായ പ്രത്യാക്രമണം നടത്തിയ അരുൺ പാക് പടയെ തുരത്തുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
തന്റെ കമാൻഡർ കണ്മുന്നിൽ മരിച്ചു വീണിട്ടും ധീരമായി അരുൺ ആക്രമണം തുടർന്നു. ഒടുവിൽ പാക് ടാങ്കുകൾക്ക് മേഖലയിൽ നിന്ന് പൂർണ്ണമായും പിന്തിരിയേണ്ടി വന്നു. പിന്തിരിഞ്ഞോടിയ പാക് ടാങ്കുകളിലൊന്നിനെ പിന്തുടർന്ന് തകർക്കാനും ഖേത്രപാലിനായി.
എന്നാൽ കൂടുതൽ സന്നാഹങ്ങളുമായി ശത്രു സൈന്യം തിരിച്ചെത്തി. ഇത്തവണ അവരുടെ ലക്ഷ്യം ഖേത്രപാൽ മാത്രമായിരുന്നു. രൂക്ഷവും തീവ്രവുമായ ആക്രമണമാണ് ശത്രുക്കൾ അഴിച്ചു വിട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റുവെങ്കിലും ശക്തമായ പ്രത്യാക്രമണം നടത്തിയ ഖേത്രപാൽ പത്ത് ശത്രു ടാങ്കുകൾക്ക് സാരമായ നാശം വരുത്തി.
ടാങ്ക് ഉപേക്ഷിച്ച് മടങ്ങിപ്പോരാൻ ഉന്നത നിർദ്ദേശം ലഭിച്ചുവെങ്കിലും പിന്മാറാൻ ഭാരതാംബയുടെ ആ ധീരപുത്രൻ കൂട്ടാക്കിയില്ല. താൻ മടങ്ങിപ്പോയാൽ തന്റെ മണ്ണിൽ ശത്രു കാലുകുത്തുമെന്ന് അദ്ദേഹം കണക്കുകൂട്ടി. മുറിവേറ്റ ശരീരവും തകർന്ന ടാങ്കുമായി ആ യുവയോദ്ധാവ് ശത്രുവിന്റെ മറ്റൊരു ടാങ്ക് കൂടി തകർത്തു. എന്നാൽ അപ്പോഴേക്കും അദ്ദേഹത്തിന്റെ ടാങ്ക് നിശ്ശേഷം തകർന്നിരുന്നു. അതിനുള്ളിൽ വെച്ച് തന്നെ ധീരനായ ആ യുവസൈനികൻ വീരമൃത്യു വരിച്ചു.
ഇരുപത്തിയൊന്നാമത്തെ വയസ്സിൽ തന്റെ ജീവൻ ഭാരതമാതാവിന് സമർപ്പിച്ച് വിടവാങ്ങിയ അഭിമന്യുസമനായ സെക്കൻഡ് ലെഫ്റ്റ്നന്റ് അരുൺ ഖേത്രപാലിന് മരണാനന്തര ബഹുമതിയായി യുദ്ധവിജയാനന്തരം രാഷ്ട്രം പരമവീര ചക്രം നൽകി ആദരിച്ചു.
Discussion about this post