ഈ വർഷം ജൂൺ, ജൂലായ് മാസങ്ങളിൽ അറബിക്കടലിലുണ്ടായത് 140 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടെന്ന് പഠനം. അന്തരീക്ഷത്തെയും സമുദ്രങ്ങളെയും ജലാശയങ്ങളെയും കുറിച്ച് പഠിക്കുന്ന അമേരിക്കൻ ഏജൻസിയായ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷൻ (എൻ.ഒ.എ.എ.) നടത്തിയ പഠനത്തിലാണ് ഈ വിവരം. ലോകമൊട്ടാകെ നൂറുവർഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ ജൂലായ് മാസമാണ് ഈ വർഷത്തിലേതെന്നും എൻ.ഒ.എ.എ. പറയുന്നു.
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രളയത്തിൽ അറബിക്കടലിലെ ഉയർന്ന ചൂടിനു പങ്കുണ്ടെന്ന് ഗവേഷകർ സംശയിക്കുന്നു. ചൂടുകൂടുന്നതിനനുസരിച്ച് ബാഷ്പീകരണം കൂടുതൽ സംഭവിക്കുന്നത് ശക്തമായ മഴയ്ക്ക് കാരണമാവും. ജൂലായിൽ റെക്കോഡ് ചൂട് രേഖപ്പെടുത്തിയ ചൈന, മ്യാൻമർ ഭാഗങ്ങളുൾപ്പടെയുള്ള സ്ഥലങ്ങളിൽ ഓഗസ്റ്റ് മാസത്തിൽ കനത്ത മഴയും പ്രളയവുമുണ്ടായിട്ടുണ്ട്.
കഴിഞ്ഞവർഷത്തെ പ്രളയകാലത്തുണ്ടായ മേഘങ്ങളുടെ ക്രമാവർത്തനമാണ് ഇത്തവണ ഉണ്ടായത്. ഇത് എല്ലാ വർഷവും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ സംശയിക്കുന്നു. അറബിക്കടലിൽ അടുത്തകാലത്തായി ഇടയ്ക്കിടെ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് കാരണവും ചൂട് കൂടുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post