ഡൽഹി: മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച മുൻ ധനകാര്യ വകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ പി ചിദംബരത്തിന് വീണ്ടും തിരിച്ചടി. ചിദംബരത്തിന്റെ അടിയന്തിര ആവശ്യം പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതിയും നിലപാടെടുത്തു. ഐ എൻ എക്സ് മീഡിയ കേസിലെ ചിദംബരത്തിന്റെ അറസ്റ്റ് തടയുന്നതുമായി ബന്ധപ്പെട്ട കേസ് നാളെയേ പരിഗണിക്കാനാകൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
മുതിർന്ന കോൺഗ്രസ്സ് നേതാവ് കപിൽ സിബലിന്റെ നേതൃത്വത്തിൽ അഭിഭാഷകരുടെ നീണ്ട നിരയുണ്ടായിട്ടും ചിദംബരത്തിന് തിരിച്ചടി നേരിടുകയായിരുന്നു. കേസ് നേരത്തെ പരിഗണിക്കണമെന്ന കപിൽ സിബലിന്റെ ആവശ്യം സുപ്രീം കോടതി രജിസ്ട്രാർ നിരസിച്ചു. അപ്പീൽ നൽകാൻ മൂന്ന് ദിവസത്തെ സാവകാശം നൽകണമെന്ന ചിദംബരത്തിന്റെ അഭിഭാഷകരുടെ ആവശ്യവും കോടതി തള്ളി.
മകന്റെ ബിസിനസിന് വേണ്ടി രണ്ടായിരത്തിയേഴില്‍ ചിദംബരം ധനമന്ത്രിയായിരിക്കെ ചട്ടങ്ങള്‍ മറികടന്ന് ഐ.എന്‍.എക്സ് മീഡിയക്ക് വേണ്ടി മുന്നൂറ്റിയഞ്ച് കോടി രൂപയുടെ വിദേശനിക്ഷേപം അനുവദിച്ചെന്നതാണ് കേസ്.
ഐ എൻ എക്സ് മീഡിയ അഴിമതിയിൽ തനിക്ക് ബന്ധമില്ലെന്നായിരുന്നു ഹൈക്കോടതിയിൽ ചിദംബരത്തിന്റെ വാദം. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം നിലവില്‍ ഈ കേസില്‍ സി.ബി.ഐ നടപടി നേരിടുന്നുണ്ട്.
Discussion about this post