ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്താനായി കൊടുത്ത കൈക്കൂലി തിരികെ വാങ്ങാനെത്തിയ യുവതിയെ തൃണമൂൽ കോൺഗ്രസ് നേതാവും സംഘവും ചേർന്ന് പീഡിപ്പിച്ചതായി പരാതി. ജൽപായ്ഗുരി ജില്ലയിലെ മായാനഗുരിയിലാണ് സംഭവം നടന്നത്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ പട്ടികയിൽ (ബി.പി.എൽ) ഉൾപ്പെടുത്താനായി ബംഗാളിൽ രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽ നിന്നും കട്ട് മണി എന്ന പേരിൽ കൈക്കൂലി വാങ്ങാറുണ്ട്.ഇത്തരത്തിൽ പരാതിക്കാരിയെ പട്ടികയിൽ ഉൾപ്പെടുത്താനായി 7000 രൂപ തൃണമൂൽ കോൺഗ്രസുകാരനായ പഞ്ചായത്ത് അംഗം വാങ്ങിച്ചു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യം നടന്നില്ല. ഇതിനിടയിൽ കട്ട് മണി വാങ്ങിയ പ്രവർത്തകരെല്ലാം അത് തിരികെ കൊടുക്കണമെന്ന് മമതാ ബാനർജി ഉത്തരവിട്ടു.
ഇതിനെ തുടർന്ന് തന്റെ പണം തിരികെ തരണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 14ന് പരാതിക്കാരി നേതാവിനെ കാണാനെത്തി. ഈ സമയം വീട്ടിലുണ്ടായിരുന്ന തൃണമൂൽ നേതാവും കൂട്ടുകാരും ചേർന്ന് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. .
യുവതിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് നേതാവിനെയോ കൂടെയുള്ളവരെയോ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
Discussion about this post