ഇന്ത്യയ്ക്കെതിരെ സമ്മർദ്ദനടപടികൾക്കു പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആലോചിക്കുന്നതായി പാക്കിസ്ഥാനിലെ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ഹുസൈൻ. ഇന്ത്യയിലേക്ക് പാക്കിസ്ഥാനു മേലുള്ള വ്യോമപാത പൂര്‍ണമായി അടയ്ക്കുന്നതിനും അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വാണിജ്യപാത തടസ്സപ്പെടുത്താനും ഇമ്രാൻ ആലോചിക്കുന്നതായി ഫവാദ് ഹുസൈൻ ട്വിറ്ററിൽ കുറിച്ചു.
കരമാർഗം പാക്കിസ്ഥാനിലൂടെ അഫ്ഗാനിസ്ഥാനിലേക്കുള്ള ബന്ധം തടയുന്നതാണു പരിഗണിക്കുന്നത്. പാക്ക് മന്ത്രിസഭാ യോഗത്തിലും ഈ വിഷയം ഉയർന്നു. ഈ തീരുമാനങ്ങളുടെ നിയമപരമായ വശങ്ങളാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. മോദി തുടങ്ങിയത് ഞങ്ങൾ അവസാനിപ്പിക്കും– മന്ത്രി ട്വിറ്ററിൽ കുറിച്ചു. ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിനു പിന്നാലെയാണു പാക്കിസ്ഥാന്റെ പുതിയ നീക്കങ്ങൾ. കശ്മീർ വിഷയത്തിൽ രാജ്യാന്തര പിന്തുണ നേടിയെടുക്കുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടിരുന്നു.
കശ്മീർ വിഷയത്തിൽ പിന്തുണ അഭ്യർഥിച്ച് യുഎൻ രക്ഷാസമിതിയെ വരെ പാക്കിസ്ഥാൻ സമീപിച്ചിരുന്നു. എന്നാൽ കശ്മീർ ഉഭയകക്ഷി പ്രശ്നമാണെന്ന ഇന്ത്യയുടെ നിലപാടിനൊപ്പമാണു രക്ഷാസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും നിലകൊണ്ടത്
Discussion about this post