കൊച്ചി: സ്മാർട്ട് വാച്ചുകൾ ഉപയോഗിച്ചാണ് പി എസ് സി പരീക്ഷയിലെ ഉത്തരങ്ങൾ കോപ്പിയടിച്ചതെന്ന് മുൻ എസ് എഫ് ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും ഇവരുവരും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു.
സ്മാർട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങള്‍ പരീക്ഷ തുടങ്ങിയ ശേഷം എസ്എംഎസ്സുകളായി വന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചത്. ക്രമക്കേട് നടത്താൻ വേണ്ടി ഓണ്‍ ലൈൻവഴി വാച്ചുകള്‍ വാങ്ങിയെന്നാണ് സംശയിക്കുന്നത്. പൊലീസ് കോണ്‍സ്റ്റബിള്‍ പട്ടികയിൽ ഇടംനേടിയ പ്രണവിന്റെ സുഹൃത്തുക്കളാണ് കോപ്പയടിക്കാൻ സഹായിച്ച പൊലീസുകാരൻ ഗോകുലും സഫീറുമെന്നും ശിവരജ്ഞിത്തും നസീമും പറഞ്ഞു.
എന്നാൽ ഉത്തരങ്ങള്‍ സന്ദേശമായി അയച്ചവരുടെ കൈകളിൽ പിഎസ്സി ചോദ്യപേപ്പർ എങ്ങനെ കിട്ടയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർ ആവർത്തിച്ചു ചോദിച്ചുവെങ്കിലും പ്രതികള്‍ വിരുദ്ധമായ മറുപടികളാണ് നൽകിയത്. പിടികൂടാനുള്ള പ്രതികളുടെ മേൽ ചോദ്യപേപ്പർ ചോർച്ച കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത്. കേസിലെ അഞ്ചു പ്രതികളിൽ പ്രണവ്, ഗോകുല്‍, സഫീർ എന്നിവരെ പൊലീസിന് പിടികൂടാനായിട്ടില്ല.
പരീക്ഷ തുടങ്ങിയ ശേഷം യൂണിവേഴ്സിറ്റി കോളജിൽ നിന്നും ചോർന്നുകിട്ടിയ ചോദ്യപ്പേപർ നോക്കി ഗോകുലും സഫീറും ചേർന്ന് ഉത്തരങ്ങള്‍ മറ്റ് മൂന്നു പേർക്കും എസ്എംഎസ് വഴി നൽകിയെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പരീക്ഷാ ഹാളിൽ സ്മാർട്ട് വാച്ച് ഉപയോഗിക്കാനുള്ള സഹായം പ്രതികള്‍ക്ക് ലഭിച്ചുവെന്ന സംശയവും ബലപ്പെടുന്നുണ്ട്.
യൂണിവേഴ്സിറ്റി കോളജിലെ കത്തികുത്തുകേസിൽ ജയിലിൽ കഴിയുന്ന ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയിൽ വാങ്ങി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് നിർണായക വിവരങ്ങള്‍ പുറത്തുവന്നത്. ജയിലിൽ വച്ചുള്ള ചോദ്യം ചെയ്യിലിൽ കോപ്പിയടി സമ്മതിച്ച പ്രതികള്‍, പക്ഷെ എങ്ങനെയാണ് ആസൂത്രണം നടത്തിയതെന്ന് വ്യക്തമാക്കിയിരുന്നില്ല.
അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവതീ യുവാക്കളുടെ ആശ്രയമായ പി എസ് സി യുടെ പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. പി എസ് സി സുതാര്യമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഇനിയും വിശ്വസിക്കണോയെന്ന് ഉദ്യോഗാർത്ഥികൾ ചോദിക്കുന്നു.
Discussion about this post