ലഡാക്കിൽ ഇന്ത്യയും ചൈനയും നേർക്ക് നേർ എത്തി. ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ നേരിയ തോതിൽ സംഘർഷം ഉണ്ടായി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ-ചൈന അതിർത്തിയിൽ പ്രശ്നം ഉടലെടുക്കുന്നത്. അടുത്ത മാസം അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യേക പരിശീലനം നടക്കാനിരിക്കെയാണ് സംഘർഷമെന്നത് ശ്രദ്ധേയം.
134 കിലോമീറ്റർ നീളമുളള പാങ്കോംഗ് തടാകത്തിന്റെ വടക്കൻ കരയിലാണ് ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ ഏറ്റുമുട്ടിയത്. ടിബറ്റ് മുതൽ ലഡാക്ക് വരെയുളള ഈ തടാകത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്.
ഇന്ത്യൻ സൈന്യം പട്രോളിങ്ങ് നടത്തുന്നതിനിടെ ചൈനീസ് സൈന്യ പ്രദേശത്ത് എത്തുകയും തടയാൻ ശ്രമിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് ഇരു വിഭാഗം സൈനികരും തമ്മിൽ നേരിയ രീതിയിൽ സംഘർഷമുണ്ടായത്. തുടർന്ന് പ്രദേശത്തേക്ക് ഇരു ഭാഗത്ത് നിന്നും കൂടുതൽ സൈന്യം എത്തി.
2017 ൽ ദോ ക്ലാമിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ സമാനമായ രീതിയിൽ സംഘർഷമുണ്ടായിരുന്നു. ഇതേ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം വഷളായിരുന്നു.ചൈനീസ് പ്രസിഡന്റ് ഷി ജിൻപങ്ങും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അതിർത്തിയിൽ സംഘർഷം പുകയുന്നത്.
Discussion about this post