നാസിക്: സ്വാതന്ത്ര്യത്തിനായി കൊടിയ യാതനകൾ പുഞ്ചിരിയോടെ സഹിച്ച നേതാവായിരുന്നു വീരസവർക്കറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയതയെന്ന അതുല്യമായ ആശയത്തിന് നവീന രൂപം നൽകിയ മഹാനായ നേതാവാണ് അദ്ദേഹമെന്നും മോദി പറഞ്ഞു.നാസിക്കിലെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
മാതൃരാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടി ജീവനടക്കം ത്യജിക്കാനുള്ള മഹനീയമായ ആശയം പകർന്നു തന്ന ധീരനായ പോരാളിയായിരുന്നു ഛത്രപതി ശിവജിയെന്നും മോദി പറഞ്ഞു. സമൂഹത്തിലെ തിന്മകൾക്കെതിരെ പടപൊരുതിയ മറ്റനേകം ധീരന്മാരുടെയും നാടാണ് ഭാരതമെന്നും അദ്ദേഹം പറഞ്ഞു. ജ്യോതിറാവു ഫുലെ, സാവിത്രിബായ് ഭുലെ, ഡോക്ടർ ബാബാ സാഹിബ് അംബേദ്കർ തുടങ്ങിയ ആ മഹത്തുക്കൾ ജാതിക്കും മതത്തിനും വർണ്ണ വർഗ്ഗ ഭേദങ്ങൾക്കും അതീതരായി ഏക ഭാരതമെന്ന സ്വപ്നം മുന്നിൽ കണ്ട് പ്രവർത്തിച്ചവരായിരുന്നു. അവരുടെയൊക്കെ സ്വപ്നങ്ങൾ ഒന്നൊന്നായി സാക്ഷാത്കരിക്കാൻ സാധിക്കുന്നതിൽ തനിക്ക് ചാരിതാർത്ഥ്യമുണ്ടെന്നും അതിന്റെ പൂർത്തികരണത്തിനായി കഠിന പരിശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീരസവർക്കറുടെ ത്യാഗത്തെ നിസ്സാരവത്കരിക്കാനും അവഹേളിക്കാനും കോൺഗ്രസ്സ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് പ്രസക്തി വർദ്ധിക്കുകയാണ്. ‘ഹിന്ദുത്വ സിദ്ധാന്തത്തിന്റെ’ ഉപജ്ഞാതാവായിരുന്ന വീര വിനായക് ദാമോദർ സവർക്കർ മഹാനായ സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്ര തന്ത്രജ്ഞനും അഭിഭാഷകനുമായിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ഹൈന്ദവ വിപ്ലവ പ്രസ്ഥാനമായ അഭിനവ് ഭാരത് സൊസൈറ്റി സ്ഥാപിച്ച് വൈദേശിക ശക്തികൾക്കെതിരെ പൊരുതിയ സവർക്കർ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ആൻഡമാനിലെ സെല്ലുലാർ ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു. അവിടെ വെച്ച് കൊടിയ പീഡനങ്ങൾക്ക് വിധേയനായ സവർക്കർ 1921 ജയിൽ മോചിതനായി.
മോചനത്തിന് ശേഷവും സ്വാതന്ത്ര്യ സമരത്തിൽ ഒളിഞ്ഞു തെളിഞ്ഞും പോരാടിയ വീര സവർക്കറോടുള്ള ആദരസൂചകമായി 2003ൽ അന്നത്തെ പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്പേയിയും രാഷ്ട്രപതി എ പി ജെ അബ്ദുൾകലാമും ചേർന്ന് അദ്ദേഹത്തിന്റെ ചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സ്ഥാപിച്ചു.
Discussion about this post