ഡൽഹി: രാജ്യത്തിന്റെ സൈനിക നയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദേശീയ സൈനിക നയരേഖ സർക്കാരിന് സമർപ്പിക്കാനൊരുങ്ങി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഭാവിയിലെ സൈനിക സഖ്യങ്ങളെ കുറിച്ചും നാവിക സേനയുടെ ശാക്തീകരണ നയങ്ങളെ കുറിച്ചും രേഖയിൽ സൂചനയുണ്ടാകും.
അടുത്ത മാസം പ്രധാനമന്ത്രി ഉൾപ്പെടുന്ന സുരക്ഷാ ക്യാബിനറ്റ് സമിതിക്ക് മുന്നിൽ സമർപ്പിക്കപ്പെടുന്ന രേഖയിന്മേൽ ചർച്ച നടക്കും. രേഖ അംഗീകരിക്കപ്പെട്ട് കഴിഞ്ഞാൽ അതിന് അനുസൃതമായിട്ടായിരിക്കും സർക്കാരിന്റെ പുതിയ നയരൂപീകരണ തീരുമാനങ്ങൾ. കേന്ദ്രീകൃത അധികാരങ്ങളോട് കൂടിയ സൈനിക തലവൻ ഉണ്ടാകുമെന്ന് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. മൂന്ന് സേനകൾക്കും കൂടി ഒരു മേധാവി എന്ന പ്രഖ്യാപനത്തിന്റെ പൂർത്തീകരണം രേഖയിൽ ഉണ്ടാകാനാണ് സാദ്ധ്യത. നിലവിലെ കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് ഈ പദവിയിൽ എത്തുന്ന ആദ്യ ഉദ്യോഗസ്ഥനാകാനാണ് സാദ്ധ്യത.
ആണവായുധ വിനിയോഗം, ബഹിരാകാശ യുദ്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇന്ത്യൻ നയങ്ങളെ ഭയപ്പാടോടെയാണ് പാകിസ്ഥാനും ചൈനയും നോക്കി കാണുന്നത്.യുദ്ധ മുഖത്തെ സേനാ വിന്യാസത്തിന്റെ എണ്ണം, ആവശ്യമായ ആയുധങ്ങളുടെ സമർത്ഥമായ വിനിയോഗവും സംഭരണവും എന്നിവ രേഖയിലെ മുഖ്യ ഘടകങ്ങളായിരിക്കും.
നാവിക സേനയുടെ ശാക്തീകരണമാണ് ദേശീയ സുരക്ഷാ നയരേഖയിലെ മറ്റൊരു പ്രധാന ഇനം. ബംഗാൾ ഉൾക്കടലിലെയും ആൻഡമാൻ കടലിലെയും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള 611 ദ്വീപുകളുടെയും സംരക്ഷണം സംബന്ധിച്ചും വ്യക്തമായ നയം അവതരിപ്പിക്കപ്പെടും. ദക്ഷിണ ചൈന കടലിലേക്ക് തുറക്കുന്ന നാവിക അതിർത്തിയിൽ സുരക്ഷാ വിന്യാസം ശക്തിപ്പെടുത്താനും ആലോചനയുണ്ട്.
പ്രത്യേക സൈനിക നടപടികൾ, സൈബർ യുദ്ധം, ബഹിരാകാശ യുദ്ധം, ഉപഗ്രഹ വേധ മിസൈൽ വിന്യാസം എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ദേശീയ സുരക്ഷാ നയരേഖയെ ആത്മവിശ്വാസത്തോടെ ഇന്ത്യൻ പ്രതിരോധ രംഗം നോക്കിക്കാണുമ്പോൾ കടുത്ത ആശങ്കയിലാണ് ചൈനയും പാകിസ്ഥാനും ഒപ്പം ഭീകരവാദികളും.
Discussion about this post