ഡൽഹി: കേരളത്തിൽ സംഘടിത മതപരിവർത്തനം നടക്കുന്നതായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ജോർജ്ജ് കുര്യൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ധരിപ്പിച്ചു.
ഇത്തരം മത പരിവർത്തനങ്ങൾക്ക് ഇരകളാക്കപ്പെടുന്നവർ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെടുന്നതായും ജോർജ്ജ് കുര്യൻ അമിത് ഷാക്ക് നൽകിയ കത്തിൽ പറയുന്നു.നേരത്തെ ഹിന്ദു യുവതികളെ ലക്ഷ്യമിട്ട് വ്യാപകമായി നടന്നിരുന്ന ഇത്തരം ജിഹാദി പ്രവർത്തനങ്ങൾക്ക് ഇപ്പോൾ ക്രൈസ്തവ സമുദായത്തിൽ പെട്ട പെൺകുട്ടികളെയും ഇരകളാക്കുന്നതായി കത്തിൽ പറയുന്നു.
ക്രിസ്ത്യൻ സമുദായത്തിൽ പെട്ട പെൺകുട്ടിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡനത്തിന് ഇരയാക്കിയ ശേഷം നഗ്ന ചിത്രങ്ങൾ പകർത്തി സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്താനുള്ള ശ്രമം കോഴിക്കോട് നടന്നിരുന്നു. ഈ സംഭവത്തിൽ പ്രതിയെ പിടികൂടാൻ താമസം ഉണ്ടായതിൽ ഒത്തുകളി ആരോപിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും കത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതായാണ് സൂചന.
സമാനമായ സംഭവം ഡൽഹിയിലും ഈ അടുത്തകാലത്ത് ഉണ്ടായതായി കത്തിൽ വ്യകതമാക്കുന്നു. ക്രിസ്ത്യൻ സമുദായാംഗമായ പെൺകുട്ടിയെ മുഹമ്മദ് സിദ്ദിഖി എന്ന യുവാവ് രാജ്യത്തിന് പുറത്തേക്ക് കടത്തിയതായി ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. മകളെ ചതിയിൽ പെടുത്തി ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള ഭീകരസംഘടനകളിൽ ചേർത്തിരിക്കാൻ സാദ്ധ്യതയുള്ളതായി മാതാപിതാക്കൾ ആരോപിച്ചിരുന്നു.
വർഗ്ഗീയവാദ- ഭീകരവാദ ശക്തികളുടെ ഇത്തരം പ്രവൃത്തികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യവും ജോർജ് കുര്യൻ മുന്നോട്ട് വെക്കുന്നുണ്ട്. ഈ സാഹചര്യം അപകടകരമാണെന്ന സൂചനയും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് അദ്ദേഹം നൽകുന്നുണ്ട്. കേരളത്തിലെ നിരവധി ക്രിസ്ത്യൻ പെൺകുട്ടികളുടെ ബന്ധുക്കളിൽ നിന്ന് സമാനമായ പരാതി ലഭിച്ചതിനെ തുടർന്നാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ കേസിൽ ഇടപെട്ടത്.
‘പെൺകുട്ടികളുടെ മാതാപിതാക്കളുടെ പരാതികൾ അസ്ഥാനത്താകാൻ ഇടയില്ല. മുൻകാല സംഭവങ്ങൾ അതിനെ സാധൂകരിക്കുന്നതാണ്. ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന 21 മലയാളികളിൽ അഞ്ച് പേരും ക്രൈസ്തവ സമുദായത്തിൽ നിന്ന് മതം മാറ്റപ്പെട്ടവരായിരുന്നു.’ കുര്യൻ കത്തിൽ പറയുന്നു.
2005നും 2012നും ഇടയിൽ പ്രണയം നടിച്ച് നാലായിരം പെൺകുട്ടികളെ ഇസ്ലാമിലേക്ക് മതം മാറ്റിയതായി ജോർജ് കുര്യൻ തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടുന്നു. ഇരകളാക്കപ്പെട്ടവരിൽ ഭൂരിഭാഗവും ലൈംഗിക ചൂഷണങ്ങൾക്ക് ഇരകളാക്കപ്പെടുകയോ കൊടിയ പീഡനങ്ങൾക്ക് വിധേയരായി ശിഷ്ടകാലം കഴിച്ചു കൂട്ടുകയോ ചെയ്യുന്നതായും കത്തിൽ പറയുന്നു. ഇതിന് ഉപോത്ബലകമായി കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസിന്റെ നിരീക്ഷണങ്ങളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post