ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ശ്രീനഗറിലെത്തി.ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയതിനെ തുടർന്ന് തീവ്രവാദ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സന്ദർശനം.സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനാണ് അജിത് ശ്രീനഗറിലെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സാഹചര്യങ്ങളും വികസന പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിന് ഉന്നത ഉദ്യോഗസ്ഥരുമായി അജിത് കൂടിക്കാഴ്ച നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇത് ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ വരികയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചിന് മുൻപേ ഡോവൽ കശ്മീരിൽ ഉണ്ടായിരുന്നു. സുരക്ഷ വിലയിരുത്താൻ 11 ദിവസത്തോളം അദ്ദേഹം കശ്മീരിൽ തങ്ങിയിരുന്നു. തെക്കൻ കശ്മീരിലെ ഷോപിയാൻ പട്ടണവും ശ്രീനഗറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് സന്ദർശിച്ചിരുന്നു.
മേഖലയിൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടുകൾക്കിടെയാണ് ഡോവലിന്റെ സന്ദർനമെന്നത് ശ്രദ്ധേയമാണ്. കശ്മീർ താഴ് വര കൂടാതെ ജമ്മു, പഞ്ചാബ് അതിർത്തി പ്രദേശങ്ങൾ അതീവ ജാഗ്രതയിലാണ്. പാക്കിസ്ഥാൻ ഡ്രോണുകളിലൂടെ ആയുധങ്ങൾ എത്തിച്ചതായും പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷ സേനകൾ അതീവ ജാഗ്രതയിലാണ്. ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറാൻ 200 പാക്കിസ്ഥാൻ തീവ്രവാദികൾ കാത്തിരിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസി സുരക്ഷ സേനയെ അറിയിച്ചിട്ടുണ്ട്. കശ്മീരിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് അധികൃതർ കേന്ദ്ര ആഭ്യന്തര അമിത് ഷായെ അറിയിച്ചിട്ടുണ്ട്.
Discussion about this post