ഡൽഹി: ഇന്ത്യയും ജപ്പാനും അമേരിക്കയും പങ്കെടുക്കുന്ന സംയുക്ത നാവിക അഭ്യാസം മലബാർ 2019 സെപ്റ്റംബർ ഇന്ന് ജപ്പാൻ തീരത്ത് ആരംഭിക്കും. ഒക്ടോബർ നാലാം തീയതി വരെ നീണ്ടു നിൽക്കുന്ന നാവിക അഭ്യാസത്തിൽ കിഴക്കൻ നാവിക വിഭാഗം കമാൻഡിംഗ് ഓഫീസർ റിയർ അഡ്മിറൽ സുരാജ് ബെറി ഇന്ത്യൻ സംഘത്തെ നയിക്കും.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐ എൻ എസ് സഹ്യാദ്രി, ഐ എൻ എസ് കിൽത്താൻ തുടങ്ങിയ കപ്പലുകൾ അഭ്യാസത്തിൽ പങ്കെടുക്കും. ബഹുമുഖ മിസൈൽ വിന്യാസ സംവിധാനവും അന്തർവാഹിനി പ്രതിരോധ സംവിധാനവുമുള്ളവയാണ് ഇന്ത്യയുടെ കപ്പലുകൾ. മലബാർ 2019ൽ പങ്കെടുക്കുന്നതിന് മുന്നോടിയായി കപ്പലുകൾ ജപ്പാനിലെ സസേബോയിൽ എത്തി.
ലോസ് ഏഞ്ചൽസ് – ക്ലാസ് അറ്റാക്ക് അന്തർവാഹിനിയും പി8 എ ലോംഗ് റേഞ്ച് മാരിടൈം പട്രോളിങ് വിമാനവും യുഎസ് നാവികസേനയെ പ്രതിനിധീകരിക്കുന്നു. ജാപ്പനീസ് നാവികസേന ഇസുമോ ക്ലാസ് ഹെലികോപ്റ്റർ ഡിസ്ട്രോയർ ജെഎസ് കാഗ, ഗൈഡഡ് മിസൈൽ ഡിസ്ട്രോയേഴ്സ് ജെഎസ് സമിദാരെ, ചൗക്കായ്, പി1 ലോംഗ് റേഞ്ച് മാരിടൈം പട്രോളിംഗ് വിമാനം എന്നിവ ഉൾപ്പെടുന്നതാണ്.
ഇന്ത്യയും അമേരിക്കയും ജപ്പാനും തമ്മിലുള്ള നാവിക സഹകരണം മെച്ചപ്പെടുത്താനും ആശയങ്ങളും മൂല്യങ്ങളും പരസ്പരം പങ്കു വെക്കാനും മലബാർ 2019 സഹായിക്കുമെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു. പരസ്പര സന്ദർശനം, വിദഗ്ദ്ധ പരിശീലനങ്ങൾ, കായിക ശേഷി പരിശീലനം തുടങ്ങിയവ നാവിക അഭ്യാസത്തിന്റെ ഭാഗമായി നടക്കും. നാവികാഭ്യാസം ഇന്ത്യൻ സേനയുടെ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സെപ്റ്റംബർ രണ്ടിന് നടന്ന ഇന്ത്യ- ജപ്പാൻ വാർഷിക പ്രതിരോധ മന്ത്രിതല ചർച്ചയിൽ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ജപ്പാൻ പ്രതിരോധ മന്ത്രി തകേഷി ഇവായയും ചേർന്നാണ് മലബാർ 2019ന്റെ വേദി തീരുമാനിച്ചത്. അതേസമയം പ്രബല ശക്തികളായ അമേരിക്കയുടെയും ജപ്പാന്റെയും ഇന്ത്യയുടെയും സംയുക്ത നാവികാഭ്യാസത്തെ ആശങ്കയോടെയാണ് പാകിസ്ഥാനും ചൈനയും വീക്ഷിക്കുന്നത്.
Discussion about this post