ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യും. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് ആശങ്കയോടെയാകും പാകിസ്ഥാൻ കാത് കൂർപ്പിക്കുക. കശ്മീർ വിഷയത്തിലെ ഇന്ത്യൻ സമീപനവും അന്താരാഷ്ട്ര നിലപാടുകളും പാകിസ്ഥാനെ തികച്ചും ഒറ്റപ്പെടുത്തിയിരിക്കുകയാണ്.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീർ വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിക്കാൻ സാദ്ധ്യത ഇല്ലെന്നണ് സൂചന. കശ്മീർ വിഷയം പൂർണ്ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന ഇന്ത്യൻ നിലപാടിന്റെ വെളിച്ചത്തിലാകും പ്രധാനമന്ത്രിയുടെ സമീപനമെന്നും സൂചനയുണ്ട്.
മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മവാർഷികത്തിനോട് അനുബന്ധിച്ച് ‘സ്വച്ഛ് ഭാരത്‘ എന്ന ആശയത്തിലൂന്നിയാകും പ്രധാനമന്ത്രിയുടെ പ്രസംഗം. ശുചിത്വത്തിന്റെ ആവശ്യകതയെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കാനുള്ള ഒരു വേദിയായി ഐക്യരാഷ്ട്ര പൊതുസഭയെ പ്രധാനമന്ത്രി ഉപയുക്തമാക്കിയേക്കും. കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയും പ്രധാനമന്ത്രിയുടെ പരിഗണനയിൽ ഉണ്ടാകും.
ഐക്യരാഷ്ട്ര പൊതുസഭയുടെ എഴുപത്തിനാലാം സമ്മേളനത്തിനാണ് ന്യൂയോർക്കിൽ ഇന്ന് തുടക്കം കുറിക്കുന്നത്. മൗറീഷ്യസ് രാഷ്ട്രപതി പരമശിവം പിള്ളെ വ്യാപൂരിയാകും ആദ്യ പ്രസംഗം നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ തുടർന്നായിരിക്കും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം.
അതേസമയം ഇമ്രാൻ ഖാന്റെ പ്രസംഗം കേൾക്കാൻ നരേന്ദ്ര മോദി സഭയിൽ ഉണ്ടാകാനുള്ള സാദ്ധ്യത ഇല്ല. ഇന്ത്യൻ നയതന്ത്ര സംഘത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ ചിലപ്പോൾ ഇമ്രാൻ ഖാന് മറുപടി നൽകിയേക്കുമെന്നും സൂചനയുണ്ട്.
Discussion about this post