ന്യൂയോർക്ക്: മൂവായിരം വർഷം മുൻപ് ജീവിച്ചിരുന്ന തമിഴ് തത്വചിന്തകനും കവിയുമായ കണിയൻ പൂംഗുണ്ട്രനാരെ അനുസ്മരിച്ച് ഐക്യരാഷ്ട്ര പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു.
ആഗോള തലത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഗുരുതരമായ മാറ്റങ്ങളെക്കുറിച്ച് പറയവെയാണ് പ്രധാനമന്ത്രി പൂംഗുണ്ട്രനാരെ അനുസ്മരിച്ചത്. ‘യാദും ഊരെ യാവരും കേളിർ’( നാം എല്ലായിടത്തും, എല്ലാവർക്കുമായി) എന്ന വരികളാണ് നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭയുടെ എഴുപത്തിനാലാമത് പൊതുസഭാ യോഗത്തിൽ ഉദ്ധരിച്ചത്. അതിർത്തികൾക്കപ്പുറം വ്യാപിച്ചു കിടക്കുന്ന ഭാരതത്തിന്റെ സാർവ്വദേശീയ സങ്കൽപ്പത്തെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്.
സംഘകാലത്ത് ജീവിച്ചിരുന്ന പ്രമുഖ തമിഴ് ചിന്തകനും കവിയുമായിരുന്നു കണിയൻ പൂംഗുണ്ട്രനാർ. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ മഹീബലമ്പട്ടി ഗ്രാമത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. പ്രകൃതിയുടെ താത്വിക മൂല്യങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ സർഗ്ഗാത്മക സൃഷ്ടികൾ.
ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രി ഉദ്ധരിച്ച പൂംഗുണ്ട്രനാരുടെ ‘യാതും ഊരേ‘ എന്ന വരികൾ ചിക്കാഗോയിൽ നടന്ന പത്താമത് തമിഴ് സമ്മേളനത്തിന്റെ സൂചക ഗാനമായിരുന്നു. വ്യത്യസ്തമായ വേർതിരിവുകൾ അപ്രസക്തമാണെന്നും ലോകമെമ്പാടുമുള്ള മനുഷ്യർ ഒന്നാണെന്നുമുള്ള മഹാസങ്കല്പാമാണ് ഈ കവിതയുടെ സത്ത.
സ്വാഭിമാന- നവോത്ഥാന പ്രസ്ഥാനത്തെ ഏറ്റവുമധികം സ്വാധീനിച്ച ചിന്തകനായിരുന്നു പൂംഗുണ്ട്രനാർ. അന്താരാഷ്ട്ര തമിഴ് കോൺഫെഡറേഷന്റെ മുദ്രാവാക്യമാണ് പ്രധാനമന്ത്രി ഉദ്ധരിച്ച കണിയൻ പൂംഗുണ്ട്രനാരുടെ വരികൾ.
Discussion about this post