പട്ന: ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ ഭാഷ ഉപയോഗിക്കുകയും ആണവയുദ്ധ ഭീഷണി മുഴക്കുകയും ചെയ്ത പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ബിഹാറിലെ മുസാഫർപുരിൽ കേസ്. ഐക്യരാഷ്ട്ര പൊതു സഭയിൽ കഴിഞ്ഞ ദിവസം ഇമ്രാൻ നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്.
അഭിഭാഷകനായ സുധീർ കുമാർ ഓജയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. മുസാഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെയാണ് കേസ് കൊടുത്തിരിക്കുന്നത്. പരാതിയിൽ എഫ് ഐ ആർ തയ്യാറാക്കി അന്വേഷണം നടത്താനും പരാതിക്കാരൻ ആവശ്യപ്പെടുന്നു.
ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസ്താവന ഒരു വിഭാഗം ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുമെന്നും അത് രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും പരാതിയിൽ പറയുന്നു.
ഇന്ത്യയ്ക്കെതിരായ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനകൾക്ക് ഐക്യരാഷ്ട്ര പൊതു സഭയിൽ ഇന്ത്യ തക്കതായ മറുപടി നൽകിയിരുന്നു. തീവ്രവാദവും വിദ്വേഷ പ്രസംഗവുമാണ് പാകിസ്ഥാൻ മുൻഗണന നൽകുന്ന വിഷയങ്ങളെന്നും എന്നാൽ ജമ്മു കശ്മീരിന്റെ വികസനത്തിനാണ് ഇന്ത്യ മുൻതൂക്കം നൽകുന്നതെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണി മുഴക്കിയ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാക്കുകൾ രാജ്യതന്ത്രജ്ഞന് ചേർന്നതല്ലെന്നും യുദ്ധക്കൊതിയന്റെ വാക്കുകളാണെന്നും ഇന്ത്യ ആഞ്ഞടിച്ചിരുന്നു. പാക് പ്രധാനമന്ത്രി വൈകാരികമായി ഉപയോഗിച്ച ചോരപ്പുഴ, വംശീയ മേധാവിത്വം, മരണം വരെയുള്ള പോരാട്ടം, ആയുധമെടുക്കൽ തുടങ്ങിയവ ഐക്യരാഷ്ട്ര സഭ പോലെയുള്ള ഒരു പരിഷ്കൃത വേദിക്ക് ചേർന്നതല്ലെന്നും അത് പാകിസ്ഥാന്റെ പ്രാകൃത മദ്ധ്യകാല വ്യവസ്ഥിതിയ്ക്ക് അനുയോജ്യമായതാണെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post