ബിജെപിയുമായി രാഷ്ട്രീയ സംഘർഷം സൃഷ്ടിക്കാനും ബിജെപി പ്രവർത്തകരെ കേസിൽപെടുത്താനും വ്യാജ ബോംബാക്രമണം ആസൂത്രണം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും അറസ്റ്റിൽ. പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി പന്തോക്കാട് കുന്നത്താൻപറമ്പിൽ കെ.പി.ബിജു (39), തനിക്കെതിരെ ബോംബെറിയാൻ ബിജു നിയോഗിച്ച സുഹൃത്ത് ഊരോത്തുമ്മൽ ക്ഷേത്രത്തിനു സമീപം തുവരകുന്നുമ്മൽ റിനോജ് (27) എന്നിവരാണു പിടിയിലായത്. തന്നെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ചെന്ന ബിജുവിന്റെ പരാതിയിൽ പുതുച്ചേരി സർക്കാരിനു കീഴിലെ മാഹി പൊലീസ് നടത്തിയ അന്വേഷണമാണു ഗൂഢാലോചന പുറത്തു കൊണ്ടു വന്നത്.
കഴിഞ്ഞ 22നു രാത്രി ഒൻപതേകാലോടെ പള്ളൂർ – പന്തക്കൽ റോഡിൽ ഊരോത്തുമ്മൽ ക്ഷേത്ര കവാടത്തിനു സമീപം ബൈക്കിലിരുന്നു ഫോൺ ചെയ്യുന്നതിനിടെ തനിക്കെതിരെ ബോംബേറുണ്ടായെന്നായിരുന്നു ബിജുവിന്റെ പരാതി. സ്ഫോടനത്തിൽ ബൈക്കിൽ നിന്നു തെറിച്ചുവീണു പരുക്കേറ്റെന്നും പരാതിയിലുണ്ടായിരുന്നു. ആദ്യം പള്ളൂർ ഗവ. ആശുപത്രിയിലും പിന്നീടു തലശ്ശേരി സഹകരണ ആശുപത്രിയിലും ബിജു ചികിത്സ തേടുകയും ചെയ്തു. ആക്രമണത്തിൽ പ്രതിഷേധിച്ചു സിപിഎം ജില്ലാനേതാക്കൾ പങ്കെടുത്ത പൊതുയോഗവും നടന്നിരുന്നു.
ബിജുവിന്റെ സുഹൃത്തായ റിനോജിനെ സംഭവസമയത്തു പ്രദേശത്തു സംശയകരമായ സാഹചര്യത്തിൽ കണ്ടിരുന്നതായി കേസിന് വഴിത്തിരിവായി. റിനോജിന്റെ നീക്കങ്ങൾ സംശയകരമായിരുന്നുവെന്നു സമീപത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളിൽ നിന്നു പൊലീസിനു ബോധ്യപ്പെട്ടു. മൊബൈൽ ടവർ ലൊക്കേഷനും പരിശോധിച്ചിരുന്നു. സാധാരണ നാടൻ ബോംബിൽ ഉപയോഗിക്കുന്ന മാരകവസ്തുക്കളൊന്നും പ്രദേശത്തു കണ്ടെത്താതിരുന്നതും സംശയമുണ്ടാക്കി. റിനോജിനെയും ബിജുവിനെയും ഇന്നലെ പുലർച്ചെ കസ്റ്റഡിയിലെടുത്തു.
തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. ബിജു പറഞ്ഞതനുസരിച്ചാണു മാരകമല്ലാത്ത നാടൻ ബോംബ് എറിഞ്ഞതെന്നും ബിജെപി പ്രവർത്തകരെ കേസിൽപെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Discussion about this post