ആർഎസ്എസ് കാര്യവാഹക് ആയിരുന്ന തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സെയ്തലവി അൻവരി രാജ്യംവിട്ടത് പാസ്പോർട്ടിൽ ഫോട്ടോ വെട്ടിയൊട്ടിച്ചാണെന്നു വിവരം. മംഗലാപുരം സ്വദേശി ഷേഖ് അബ്ബ എന്നയാളുടെ പാസ്പോർട്ട് കൈവശപ്പെടുത്തി ഫോട്ടോ മാത്രം വെട്ടിയൊട്ടിച്ച് ദുബായിലേക്കു കടന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.
22 വർഷമായി ലുക്ക്ഔട്ട് നോട്ടീസ് നിലവിലുണ്ടെങ്കിലും ഇയാളെക്കുറിച്ചു വിവരമൊന്നുമില്ല. സിറിയയിലെത്തിയെന്ന വിവരത്തിനും സ്ഥിരീകരണമില്ല.
തൊഴിയൂർ സുനിൽ വധക്കേസിൽ 25 വർഷത്തിനു ശേഷം യഥാർഥ പ്രതികളിലൊരാളായ മൊയ്നുദ്ദീനെ പിടികൂടിയതോടെയാണ് കേസിലെ മുഖ്യപ്രതിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ഈ കേസിൽ പ്രതികളെന്നു ലോക്കൽ പൊലീസ് കണ്ടെത്തിയ 4 സിപിഎം പ്രവർത്തകർ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് കോടതി ഇവരെ കുറ്റവിമുക്തരാക്കി.
ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ജംഇയ്യത്തുൽ ഇസ്ഹാനിയ എന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനയാണ് കൃത്യത്തിനു പിന്നിലെന്നു പിന്നീട് കണ്ടെത്തി.സെയ്തലവിയടക്കം 9 പേരാണ് കേസിലെ പ്രതികൾ. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
1994 ഡിസംബര്‍ നാലിനായിരുന്നു സുനിലിനെ വീട്ടില്‍ കയറി ഒരുസംഘം കൊലപ്പെടുത്തിയത്.ആയുധവുമായെത്തിയവർ ഉറങ്ങിക്കിടന്ന സുനിലിനെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ സുനിലിന്റെ സഹോദരൻ സുബ്രഹ്മണ്യന്റെ കൈ വെട്ടിമാറ്റി. തടയാനെത്തിയ അച്ഛൻ കുഞ്ഞുമോനെ അടിച്ചുവീഴ്ത്തി. കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞിമുവിന്റെ ചെവി മുറിച്ചു. മൂന്ന് സഹോദരിമാരെയും വീട്ടിലെത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു.
Discussion about this post