വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. കേസിലെ മൂന്നു പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെയാണ് പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്. കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് കോടതി നിരീക്ഷിച്ചു.
വാളയാറില്‍ ഒമ്പത് വയസ്സുള്ള മൂത്ത കുട്ടിയെ ജനുവരി ഒന്നിനും ആറ് വയസ്സുള്ള ഇളയ കുട്ടിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളേക്കാള്‍ ഉയരമുള്ള ഉത്തരത്തില്‍ തൂങ്ങിയുള്ള മരണം സംശയം ജനിപ്പിക്കുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു.
പെൺകുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകൻ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം.മധു, അച്ഛന്റെ സുഹൃത്തായ ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കൽ വീട്ടിൽ ഷിബു , അമ്മയുടെ സഹോദരിയുടെ മകനായ വി. മധു, അയൽവാസിയായ പതിനേഴുകാരനുമാണ് പ്രതികൾ.
പ്രതികൾക്കെതിരെ പോക്സോ, പട്ടികജാതി–വർഗ അതിക്രമം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണുളളത്. പെൺകുട്ടികളുടെ തൂങ്ങിമരണം കൊലപാതകമാണെന്ന് സംശയിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
Discussion about this post