വാളയാര്‍ പീഡനക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ. പൊലീസ് അപ്പീല്‍ പോകുന്നതില്‍ കാര്യമില്ല. പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.അതേസമയം വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരെ പൊലീസ് അപ്പീല്‍ നല്കാൻ തീരുമാനിച്ചിരുന്നു.
നിയമോപദേശം ലഭിച്ചതായും വിധിപകര്‍പ്പ് ലഭിച്ചാലുടന്‍ അപ്പീല്‍ നല്‍കുമെന്നും തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന് പറഞ്ഞു. ഇതു സംബന്ധിച്ച് ഹൈക്കോടതിയിലെ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. അന്വേഷണത്തില്‍ പാളിച്ചയുണ്ടെന്ന് കരുതുന്നില്ലെന്നും കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അപ്പീല്‍ നല്‍കുന്നതെന്നും ഡിഐജി പറഞ്ഞു. മൂന്നാം പ്രതി പ്രദീപ്കുമാറിനെ വെറുതെ വിട്ടതിന്റെ വിധി പകർപ്പ് പൊലീസിന് ലഭിച്ചു. തെളിവുകളുടെ അഭാവമുളളതിനാല് പുനരന്വേഷണത്തെക്കുറിച്ച് പൊലീസ് ആലോചിക്കുന്നില്ല.
അഞ്ചുപേര്‍ പ്രതികളായ കേസില്‍ നാലുപേരെയും പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് അട്ടപ്പളളം ശെല്‍പുരത്തെ വീട്ടില്‍ പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ലൈംഗീകചൂഷണത്തിനിരയായിരുന്നുവെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരമായിരുന്നു പൊലീസ് അന്വേഷണം.
Discussion about this post