മലപ്പുറം: തേഞ്ഞിപ്പലം കൊളത്തോട് മേലഞ്ചേരി ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴി അടയ്ക്കാനും തീർത്ഥ കിണർ അശുദ്ധമാക്കാനും ശ്രമം. സുരക്ഷയ്ക്കായി ക്ഷേത്രത്തിന്റെ തീർത്ഥക്കിണറിന് മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രില്ലും വലയും ഇളക്കിമാറ്റി ശുദ്ധി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നത്. പൂജാരികൾ മാത്രം ഉപയോഗിക്കുന്ന കിണർ കൈയേറി മോട്ടോറും സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ക്ഷേത്രത്തിന്റെ ആവശ്യത്തിന് ജലം ശേഖരിക്കാൻ കഴിയാത്ത രീതിയിൽ വെട്ടുകല്ലുകൾ നിക്ഷേപിച്ച് വഴി പൂർണമായും അടച്ചിരിക്കുകയാണ്. ഇതിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ തേഞ്ഞിപ്പാലം പോലീസിൽ പരാതി നൽകി.
നൂറ്റാണ്ടിലധികമായി തീർത്ഥക്കിണറിൽ നിന്നാണ് ക്ഷേത്രത്തിലേക്ക് ജലം എത്തിച്ചിരുന്നത്. പരമ്പരാഗതമായി ശ്രീകോവിലിലെ പൂജയ്ക്കും മറ്റും തീർത്ഥക്കിണറിലെ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നത്. സമീപം മറ്റൊരു കിണർ ഉണ്ടെങ്കിലും ഈ വെള്ളം പാത്രം കഴുകുന്നത് ഉൾപ്പടെ ശ്രീകോവിലിന് പുറത്തുള്ള ആവശ്യങ്ങളാണ് നിറവേറ്റിയിരുന്നതെന്നാണ് ക്ഷേത്രം അധികൃതർ പറയുന്നത്.
ക്ഷേത്രവും തീർത്ഥക്കിണറുമായി 50 മീറ്റർ ദൂരമുണ്ട്. ക്ഷേത്രത്തിലെ പൂജക്കായി പൂജാരികൾ മാത്രം ഉപയോഗിക്കുന്നതിനാൽ ശുദ്ധി അത്യാവശ്യമാണെന്നും അതിനാൽ കിണറിൽ നിന്ന് മൂന്ന് മീറ്റർ വിട്ട് വീട് പണിയണമെന്ന ക്ഷേത്രകമ്മിറ്റിയുടെ അപേക്ഷ ഇതരമതസ്ഥനായ വസ്തു ഉടമ അംഗീകരിച്ചില്ല. കിണറിനോട് ചേർത്ത് വീടിന്റെ അടിത്തറ കെട്ടുകയും ചെയ്തു. സമീപ വീട്ടുകാരുമായുള്ള തർക്കം തിരൂർ കോടതിയുടെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ സ്റ്റേയും നിലവിലുണ്ട്. ഈ മാസം 21ന് തിരൂർ കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഈ വിഷയം.
Discussion about this post