യുഎപിഎ ചുമത്തിയതുമായി ബന്ധപ്പെട്ട് സിപിഐയെ പരോക്ഷമായി വിമർശിച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം. മാവോയിസ്റ്റ് ഭീകരതയെ ചിലർ നിസ്സാരവൽക്കരിക്കുന്നു. കോലാഹലവുമായി ഇറങ്ങിയവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണെന്നും ദേശാഭിമാനി മുഖപത്രം വ്യക്തമാക്കുന്നു. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമം ആരെയാണ് സഹായിക്കുക? ഛിദ്രശക്തികളെ ഒറ്റപ്പെടുത്താനുള്ള ചുമതല എല്ലാവർക്കുമുണ്ടെന്ന് സിപിഐയെ പേരെടുത്ത് പറയാതെയാണ് ദേശാഭിമാനിയുടെ പരോക്ഷ വിമർശനം.
കോഴിക്കോട്ട് രണ്ട് യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സംഭവം സിപിഐ എമ്മിനും സര്‍ക്കാരിനുമെതിരെ തിരിച്ചുവിടാനാണ് എതിരാളികള്‍ കിണഞ്ഞുശ്രമിക്കുന്നത്. യുഎപിഎ കരിനിയമമാണെന്ന സിപിഐ എമ്മിന്റെയും സര്‍ക്കാരിന്റെയും സമീപനം അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖപ്രസംഗം പറയുന്നു.
കേരളത്തിലെ പ്രതിപക്ഷകക്ഷികൾ നിർഭാഗ്യവശാൽ ജനവിരുദ്ധസമീപനവും കുറ്റകരമായ അനാസ്ഥയുമാണ് കാണിക്കുന്നത്. രാജ്യദ്രോഹവും ഭീകരപ്രവർത്തനവും ആരോപിച്ച് പൗരന്മാരെ പീഡിപ്പിക്കുകയും മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയുംചെയ്യുന്ന ഭരണകൂടഭീകരതയെ ഒരിക്കലും കുറച്ചുകാണേണ്ടതില്ല. ഗൂഢാലോചന കേസുകൾ ചുമത്തിയും ചൈനീസ് ചാരന്മാർ എന്ന് ആരോപിച്ചും കമ്യൂണിസ്റ്റുകാരെയാണ് ഏറ്റവുമധികം വേട്ടയാടിയത്. അടിയന്തരാവസ്ഥക്കാലത്തും എല്ലാ പൗരാവകാശങ്ങളും ചവിട്ടിമെതിക്കപ്പെട്ടു. ഇന്നത്തെ യുഎപിഎയുടെ ആദ്യരൂപം 1967ലെ കോൺഗ്രസ് സർക്കാരാണ് കൊണ്ടുവന്നതെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.
Discussion about this post