മുങ്ങിക്കപ്പലിൽ നിന്നു വിക്ഷേപിക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നാളെ നടത്താൻ പ്രതിരോധ മന്ത്രാലയം. കെ 4 എന്നു പേരിട്ടിരിക്കുന്ന മിസൈൽ വിശാഖപട്ടണം തീരത്ത് ഐഎൻഎസ് അരിഹന്തിൽ നിന്നു വിക്ഷേപിക്കുമെന്നാണു വിവരം. 3,500 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിനു ചൈന, പാക്കിസ്ഥാൻ എന്നിവയെ ലക്ഷ്യമിടാനാകും.
കര, വ്യോമ, നാവിക മാർഗങ്ങളിലൂടെ ആണവ മിസൈൽ തൊടുക്കാനുള്ള കരുത്ത് (ന്യൂക്ലിയർ ട്രയഡ്) നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ പരീക്ഷണം നിർണായകമാണെന്നു പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. യു എസ്, റഷ്യ, ചൈന, ഫ്രാൻസ്, യുകെ എന്നിവയാണ് ഈ ശേഷിയുള്ള രാജ്യങ്ങൾ.
ഡിആർഡിഒ വികസിപ്പിച്ചെടുത്ത മിസൈലിന് 2 ടൺ ആണവ പോർമുന വഹിക്കാനുള്ള കരുത്തും 10 മീറ്റർ നീളവും 20 ടൺ ഭാരവുമുണ്ട്.
കടലിനടിയിൽ നിന്നു വിക്ഷേപിച്ച ശേഷം ആകാശത്തേക്കുയരുകയും ശബ്ദത്തെക്കാൾ വേഗത്തിൽ ലക്ഷ്യത്തിലേക്കു കുതിക്കുകയും ചെയ്യും എന്നതാണ് മിസൈലിന്റെ പ്രത്യേകത.
.മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിനോടുള്ള ആദരസൂചകമായാണ് കെ 4 എന്നു പേരിട്ടിരിക്കുന്നത്. ‘കെ’ എന്നാൽ കലാമെന്നാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.
Discussion about this post