താൻ മാത്രമാണ് പ്രതി, അനിയനെയും കൂട്ടുകാരെയും വെറുതെ വിടണമെന്ന് യുവാവിനെ കൊന്ന് കുഴിച്ചിട്ട കേസിൽ കുറ്റം ഏറ്റുപറഞ്ഞ് പ്രതി വസീമിന്റെ വീഡിയൊ സന്ദേശം. ഇടുക്കി രാജകുമാരിക്കു സമീപം ശാന്തൻപാറയിൽ യുവാവിനെ കൊന്നു റിസോർട്ടിനു സമീപം കുഴിച്ചിട്ട കേസിലാണ് പ്രതി കുറ്റം ഏറ്റു പറഞ്ഞിരിക്കുന്നത്.
മരിച്ച റിജോഷിന്റെ സുഹൃത്തും ഭാര്യ ലിജിയുടെ കാമുകനുമായ വസീമാണ് കുറ്റം ഏറ്റുപറഞ്ഞു രംഗത്തെത്തിയത്. താൻ മാത്രമാണ് പ്രതിയെന്നും അനിയനെയും കൂട്ടുകാരെയും വെറുതെ വിടണമെന്നും വസീം വിഡിയോയിൽ പറയുന്നു.റിസോർട്ട് മാനേജറായ വസീമും റിജോഷിന്റെ ഭാര്യയും ചേർന്നാണ് റിജോഷിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കരുതുന്നത്. റിജോഷിനെ കാലപ്പെടുത്തി വീടിന്റെ സമീപത്തുള്ള റിസോർട്ട് വളപ്പിൽ തന്നെ ചാക്കിൽ കെട്ടി കുഴിച്ചിടുകയായിരുന്നുവെന്നാണു നിഗമനം.
ഒളിവിൽ പോയ ലിജിക്കും വസീമിനും വേണ്ടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയതിനിടെയാണ് വസീമിന്റെ വീഡിയൊ സന്ദേശമെത്തുന്നത്. എന്നാൽ ഇയാൾ എവിടെയാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല.സംഭവത്തിൽ പൊലീസ് റിസോർട്ട് ജീവനക്കാരിയെയും വസീമിന്റെ അനുജനെയും ചോദ്യം ചെയ്തതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. റിജോഷിന്റെ തിരോധാനത്തിനു ശേഷം റിജോഷിന്റെ ഭാര്യ ലിജിയോടോപ്പം റിസോർട്ട് മാനേജറെയും കാണാതായതോടെ സംശയം തോന്നിയ ബന്ധുക്കൾ ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ്് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിഞ്ഞത്.
Discussion about this post