മുംബൈ: മഹാരാഷ്ട്ര ഭരിക്കാനുള്ള ജനവിധി എന്‍ഡിഎ സഖ്യത്തിന് ലഭിച്ചതാണ്. 105 സീറ്റ് ബിജെപിയ്ക്കും, 56 അംഗങ്ങലുള്ള ബിജെപിയും അടങ്ങുന്ന എന്‍ഡിഎ സഖ്യത്തിന് ഭൂരിപക്ഷം. എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ പകുതിയോളം സീറ്റ് മാത്രം ഉണ്ടായിട്ടിട്ടും മുഖ്യമന്ത്രി പദം എന്ന അധാര്‍മ്മികമായ അവകാശവാദമാണ് ശിവസേന ഉന്നയിച്ചത്. മഹാരാഷ്ട്രാ ഭരണം നഷ്ടപ്പെടാതിരിക്കാന്‍ ബിജെപിയ്ക്ക് വഴങ്ങാതെ തരമില്ല എന്ന ശിവസേനയുടെ കണക്കു കൂട്ടല്‍ തകിടം മറിഞ്ഞതോടെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടി ശിവസേന നേരിടുന്നത്.
എന്‍സിപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ നീക്കം പരാജയപ്പെട്ടതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങും. ഏറെ വൈകാതെ സംസ്ഥാനത്ത് വീണ്ടും ഒരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങും. എന്‍ഡിഎ വിട്ട ശിവസേനയ്ക്ക് എതിര്‍പക്ഷവുമായി സഖ്യമുണ്ടാക്കി മത്സരിക്കാനാവില്ല. ശിവസേന സമ്മതിച്ചാലും എന്‍സിപിയ്ക്കും, കോണ്‍ഗ്രസിനും അത് സമ്മതമാവില്ല,. ഇപ്പോള്‍ തന്നെ ശിവസേനയെ പിന്തുണച്ചുവെന്ന നാണക്കേട് ജനങ്ങളോട് വിശദീകരിക്കാന്‍ അവര്‍ പാടുപെടും.
അധികാരത്തിനും അപ്പുറത്ത് പ്രത്യയശാസ്ത്രപരമായ നിലപാടുകളാണ് അണികളെ ശിവസേനയോട് അടുപ്പിച്ച് നിര്‍ത്തുന്നത്. മാറാത്ത വാദം, ഹിന്ദുത്വ വാദം എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത അവരുടെ നയങ്ങളാണ് അണികള്‍ക്ക് പ്രധാനം. എന്നാല്‍ അധികാരത്തിന് വേണ്ടി ശിവസേന മതേതര കൂടാരത്തിലേക്ക് നാണംകെട്ട് ചെന്ന് കയറിയത് അവരെ ഏറെ അസ്വസ്ഥരാക്കും. മുപ്പത് വര്‍ഷത്തെ ബിജെപി ബാന്ധവം അവസാനിപ്പിച്ച് രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് മുന്നിലേക്ക് ശിവസേനയെ വലിച്ചിട്ടത് ഉദ്ധവ് താക്കറെയേയും, ആദിത്യ താക്കറേയേയും പ്രതിക്കൂട്ടിലാകും. പ്രത്യേകിച്ചും ഏക സിവില്‍ കോഡ്, കശ്മീര്‍ വിഭജനം, അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം എന്നിങ്ങനെ ശിവസേന കൂടി മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ ശിവസേന അണികള്‍ ബിജെപി കൂടാരത്തലേക്ക് ചേക്കേറാനുള്ള സാധ്യത തള്ളാനാവില്ല. അധികാരത്തേക്കാള്‍ വലുതാണ് ആദര്‍ശം എന്ന ശിവസേന അണികള്‍ വിശ്വസിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. സഖ്യം പിളര്‍ത്തിയ ശിവസേന രാഷ്ട്രീയ വഞ്ചനയാണ് ചെയ്തതെന്ന അഭിപ്രായം അണികള്‍ക്കുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി പാര്‍ട്ടി നിലപാടുകളെ ബലകഴിച്ചത് പാര്‍ട്ടിയെ നാശത്തിലേക്ക് നയിക്കുമെന്ന ആശങ്കയാണ് അവര്‍ക്കുള്ളത്.
അടുത്ത തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ചാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ പകുതി സീറ്റിലേക്ക് ശിവസേന മൂക്ക് കൂത്തും. ശിവസേന ജയിച്ച പല മണ്ഡലങ്ങളിലും പ്രധാന എതിരാളിയായി അവര്‍ക്ക് ബിജെപിയെ നേരിടേണ്ടി വരും. അധികാരത്തിന് വേണ്ടി എതിര്‍പാളത്തിലേക്ക് ചേക്കേറിയ ശിവസേനയുടെ ഹിന്ദുരാഷ്ട്ര അജണ്ട ഇനി അവരുടെ ഉറച്ച അണികളില്‍ പോലും വിലപോവില്ലെന്നതാണ് അവസ്ഥ. ഇതേ സാഹചര്യം സഖ്യസാധ്യത മുന്നോട്ട് വച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്കിയ എന്‍സിപിയും കോണ്‍ഗ്രസും അഭിമുഖീകരിക്കുന്നുണ്ട്. ശിവസേനയെ പിന്തുണച്ചാല്‍ അത് കോണ്‍ഗ്രസിന്റെ സര്വ്വനാശമാകുമെന്ന് സഞ്ജയ് നിരുപം പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി നിലപാടെടുത്തിരുന്നു. മഹാരാഷ്ട്രയുടെ ചുമതലയുണ്ടായിരുന്ന മല്ലികാര്‍ജ്ജുന ഖാര്‍ഗെയും അത്തരമൊരു നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ വാക്ക് കേട്ട് ഒത്തുതീര്‍പ്പിന് വഴങ്ങിയ സോണിയാ ഗാന്ധിയുടെ നിലപാട് മണിക്കൂറുകള്‍ക്കകം പൊളിഞ്ഞടങ്ങിയത് പാര്‍ട്ടിയെ വല്ലാത്ത നാണക്കേടിലാക്കിയെന്നാണ് വിലയിരുത്തല്‍.
ശിവസേനയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ നല്കിയ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് എന്‍സിപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമോ എന്ന് ചൊവ്വാഴ്ചക്കുള്ളില്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ച് രാജ്ഭവനില്‍ നിന്ന് എന്‍സിപിക്ക് കത്ത് ലഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം തങ്ങള്‍ക്കില്ലെന്ന് എന്‍സിപി ചൊവ്വാഴ്ച ഗവര്‍ണറെ അറിയിക്കുമെന്നാണ് അവസാനം പുറത്തുവരുന്ന വാര്‍ത്തകള്‍.എന്‍സിപിയും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്മാറുകയാണെങ്കില് സാങ്കേതികത്വത്തിന്റെ പേരില്‍ നാലാമത്തെ കക്ഷിയായ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ക്ഷണിച്ചേക്കും. അതല്ലെങ്കില്‍ എന്‍സിപിയുടെ മറുപടിക്ക് ശേഷം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ചൊവ്വാഴ്ച കേന്ദ്രത്തിന് ശുപാര്‍ശ ചെയ്യും. അങ്ങനെയെങ്കില്‍ ചൊവ്വാഴ്ച വൈകിട്ടോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരും.
ശിവസേനയുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് ബിജെപി ഞായറാഴ്ച പിന്മാറിയിരുന്നു. പിന്നാലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേന എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ തേടിയിരുന്നുവെങ്കിലും ശിവസേനയെ പിന്തുണയ്ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാടെടുത്തു. ഇതോടെ ശിവസേനയുമായി ചേരാന്‍ അരമനസുമായി നിന്ന എന്‍സിപിയും പിന്മാറി. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ ഉറപ്പാക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ശിവസേന സര്‍ക്കാരുണ്ടാക്കാന്‍ രണ്ടുദിവസത്തെ സാവകാശം ഗവര്‍ണറെ കണ്ട് തേടിയിരുന്നു. എന്നാല്‍ സമയം നീട്ടി നല്‍കാനാകില്ലെന്ന് അറിയിച്ച ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി എന്‍സിപിക്ക് കത്ത് നല്കി. സര്‍ക്കാരുണ്ടാക്കേണ്ടതില്ലെന്നാണ് എന്‍സിപി ഇപ്പോളെടുത്തിരിക്കുന്ന നിലപാട്.
25 വര്‍ഷം നീണ്ടുനിന്ന സഖ്യം അവസാനിപ്പിച്ചാണ് ശിവസേന ബിജെപിയുമായുള്ള കൂട്ടുകെട്ടില്‍ നിന്ന് പുറത്തുവന്നത്. സേനയുടെ കേന്ദ്രമന്ത്രിസഭയിലെ അംഗമായ അരവിന്ദ് സാവന്ത് രാജിവെക്കുമെന്നും അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരികയാണെങ്കില്‍ പന്ത് വീണ്ടും ബിജെപിയുടെ കോര്‍ട്ടിലെത്തും. ഒന്നുകില്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് പത്തിമടക്കി ബിജെപി പാളയത്തിലേക്ക് തിരികെ വരികയോ അല്ലെങ്കില്‍ ഒറ്റപ്പെടുകയോ എന്ന രണ്ട് വഴികള്‍ മാത്രമാണ് ശിവസേനയ്ക്ക് മുന്നിലുള്ളത്.
കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിനുള്ളില്‍ ശിവസേന സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്ന നിലപാടിനാണ് പ്രാമുഖ്യം. ഈ നീക്കത്തെ സിപിഎമ്മും പിന്തുണച്ചിരുന്നു. എന്നാല്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നേതാക്കളും ഹൈക്കമാന്‍ഡും എതിര്‍ത്തതോടെയാണ് ശിവസേനയ്ക്ക് പിന്തുണ നല്‍കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്. ശിവസേനയെ പിന്തുണയ്ക്കുന്നത് ആത്മഹത്യാപരമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്.
അതേസമയം സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേനയെ പിന്തുണയ്ക്കണമെന്ന നിലപാടുള്ള എന്‍സിപിയുമായി ചര്‍ച്ച തുടരുമെന്നാണ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
ബിജെപി ശിവസേന സഖ്യം വീണ്ടും തുടര്‍ന്നാല്‍ മഹാരാഷ്ട്രയില്‍ ഭരണ പ്രതിസന്ധി അവസാനിക്കും. എന്നാല്‍ ബിജെപിയുമായി കൂടാനില്ലെന്ന നിലപാടില്‍ ശിവസേന ഉറച്ചുനിന്നാല്‍ എന്‍സിപി, കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണയില്ലാതെ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരണം സാധ്യമാകില്ല. നിലവിലെ രാഷ്ട്രീയ സൂചനകള്‍ ഈ സമവാക്യം യാഥാര്‍ഥ്യമാകില്ലെന്ന വിവരങ്ങളാണ് നല്‍കുന്നത്. അല്ലെങ്കില്‍ എന്‍സിപി കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ശിവസേന പുറത്തുനിന്ന് പിന്തുണയ്ക്കേണ്ടി വരും. അങ്ങനെയെങ്കില്‍ നഷ്ടം ശിവസേനയ്ക്ക് തന്നെയാണ്. മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരില്‍ ബിജെപി ബാന്ധവം അവസാനിപ്പിച്ച ശിവസേനയ്ക്ക് സര്‍ക്കാരില്‍ പങ്കാളിയാകാതെ പുറത്തിരിക്കേണ്ടി വരും.
രാഷ്ട്രപതി ഭരണത്തിന്റെ കാലയളവില്‍ മറ്റ് പാര്‍ട്ടികളെ പിളര്‍ത്തി ബിജെപി അധികാരത്തില്‍ എത്താന്‍ ശ്രമിച്ചേക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
Discussion about this post