തിരുവനന്തപുരം : മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറയുന്നത് മാറ്റി. മെയ് 6 ആം തീയതിയിലെക്കാണ് മാറ്റിയത്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പരാതിക്കാരനായ മാത്യു കുഴൽനാടൻ എംഎൽഎ ഇന്ന് നാല് രേഖകൾ പുതുതായി ഹാജരാക്കി. കേസിൽ വീണ്ടും വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടു.
സിഎംആർഎല്ലിന് ഖനനത്തിന് അനുമതി നൽകിയ ഉത്തരവും , സിഎംആർഎല്ലിന് അനുകൂലമായി തീരുമാനമെടുത്തുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടേയും ആലപ്പുഴ കളക്ടറുടേയും ഉത്തരവുകളും, കേന്ദ്രം അനുമതി റദ്ദാക്കിയ രേഖകളുമാണ് ഇന്ന് ഹാജരാക്കിയത്. എന്നാൽ ഈ രേഖകളിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനുള്ള തെളിവുണ്ടോ എന്ന് കോടതി ചോദിച്ചു.
സിഎംആർഎൽ കമ്പനിക്ക് ഭൂമി നൽകാൻ ഇളവ് നൽകിയെന്നായിരുന്നു മാത്യു കുഴൽനാടൻറെ വാദം.ആലപ്പുഴയിൽ നടന്നത് പ്രളയാന്തരമുള്ള മണ്ണ് മാറ്റമല്ല ഖനനമെന്ന് കുഴൽ നാടൻ വാദിച്ചു. സിഎംആർഎലിനു മുഖ്യമന്ത്രി നൽകിയ വഴിവിട്ട സഹായത്തിന്റെ പ്രതിഫലമാണ് മാസപ്പടിയായി മകൾ വീണയ്ക്ക് നൽകിയതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
Discussion about this post