മഹാരാഷ്ട്രയിലെ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ ബിജെപിക്കും പ്രതിപക്ഷ കക്ഷികള്‍ക്കും വേണ്ടി ഹാജരാകുന്നത് രാജ്യത്തെ പ്രമുഖരായ അഭിഭാഷകരാണ്.
പ്രതിപക്ഷ സംഖ്യത്തിന് വേണ്ടി കപില്‍ സിബലും അഭിഷേക് മനു സിങ്വിയും ഹാജരാകും. ഇവര്‍ക്ക് പുറമെ സല്മാന് ഗുര്‍ഷിദ്, വിവേക് തങ്ക എന്നിവരെ ഹാജരാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
എതിര് കക്ഷിയായ കേന്ദ്രസര്‍ക്കാറിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഹാജരാകുന്നത്. 2018ല്‍ കര്‍ണാടക സര്‍ക്കാര്‍ രൂപവത്കരണം കോടതിയിലെത്തിയപ്പോഴും കേന്ദ്ര സര്‍ക്കാരിനുവേണ്ടി കെ.കെ വേണുഗോപാലാണ് ഹാജരായത്.
മഹാരാഷ്ട്ര ഗര്‍ണറുടെ ഓഫീസിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ ഹാജരാകുക. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനുവേണ്ടി മുകുള്‍ റോത്തകി ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരീഷ് സാല്‍വെയെ ഹാജരാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫഡ്നാവിസിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത്സിങ് കോഷിയാരിയുടെ നടപടിയെ ചോദ്യംചെയ്ത് ശനിയാഴ്ചയാണ് കോണ്‍ഗ്രസ്-എന്‍.സി.പി.-ശിവസേന സഖ്യം സുപ്രീംകോടതിയെ സമീപിച്ചത്. രാത്രിതന്നെ വാദം കേള്‍ക്കണമെന്നായിരുന്നു സഖ്യത്തിന്റെ ആവശ്യമെങ്കിലും സുപ്രീംകോടതി അനുവദിച്ചില്ല. ഹര്‍ജി ഞായറാഴ്ച രാവിലെ 11.30-ന് പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
Discussion about this post