അടുത്തകാലത്ത് വിവിധ വിഷയങ്ങളിൽ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ജുഡീഷ്യൽ കമ്മീഷനുകൾക്ക് സർക്കാർ ചെലവിട്ടത് 6.28 കോടി.ചില കമ്മീഷനുകൾ പലതവണ നീട്ടി നൽകിയ കാലാവധിയിൽ തുടരുന്നതിനിടയിലാണ് പുതിയ കമ്മീഷനുകൾ തുടങ്ങാന്‍ വീണ്ടും നീക്കം.
ചുരുങ്ങിയ കാലത്തിനിടെ ആറ് അന്വേഷണ കമ്മീഷനുകൾക്കായി സർക്കാർ 6,28,87,428 രൂപ ചെലവഴിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഹൈകോടതിക്ക് മുന്നിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം അന്വേഷിക്കുന്ന ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മീഷനാണ് ചെലവിലും കാലാവധിയിലും മുന്നിൽ. 2016 നവംബർ എട്ടിന് നിയോഗിച്ച കമ്മീഷന്റെ കാലാവധി ആറുതവണ നീട്ടിയെങ്കിലും റിപ്പോർട്ട് തയാറായിട്ടില്ല. പ്രവർത്തനങ്ങൾക്ക് ഇതുവരെ ചെലവിട്ടത് 2.08 കോടി.
വിഴിഞ്ഞം പദ്ധതി കരാറിലെ ക്രമക്കേട് അന്വേഷിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷന്റെ കാലാവധി ആറുമാസം വീതം രണ്ടുതവണ നീട്ടി. 1.03 കോടി ചെലവിട്ട കമീഷൻ 2018 ഡിസംബർ 31ന് സമർപ്പിച്ച റിപ്പോർട്ട് ഈ വർഷം ജൂലൈയിലാണ് സർക്കാർ നിയമസഭയിൽ വെച്ചത്.
Discussion about this post