ശബരിമലയിൽ ഭക്ഷണ സാധനങ്ങൾക്ക് വില വർധിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി. സന്നിധാനത്തും പമ്പയിലും ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഭക്ഷണങ്ങൾ വിൽക്കുന്നതിനുള്ള സ്റ്റാളുകൾ ലേലം ചെയ്തു നൽകും മുൻപ് തന്നെ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചിട്ടുള്ളതിനാൽ പിന്നീട് വില വർധിപ്പിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.നേരത്തെ തന്നെ കച്ചവടക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചത്. മണ്ഡലകാലം ആരംഭിച്ച സാഹചര്യത്തിൽ ഇനി വില വർധിപ്പിക്കാൻ സാധിക്കില്ലെന്നാണ് കോടതി നിലപാട്.
നിശ്ചിത വിലയ്ക്ക് സാധനങ്ങൾ വിൽക്കാം എന്ന് കരാർ ഉണ്ടാക്കിയ ശേഷമാണ് സ്റ്റാളുകൾ ലേലത്തിൽ എടുക്കുന്നത്. തുടർന്ന് വില വർധിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നു ഹൈക്കോടതി പറഞ്ഞു.
കച്ചവടക്കാർക്ക് വേണമെങ്കിൽ അടുത്ത വർഷം സ്റ്റാളുകൾ ലേലത്തിൽ എടുക്കും മുൻപ്, നിരക്ക് പുതുക്കി നിശ്ചയിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാമെന്നു കോടതി അറിയിച്ചു. ശബരിമലയിൽ ഭക്ഷണ സാധനങ്ങളുടെ നിരക്ക് വർധിപ്പിക്കാൻ കഴിയില്ലെന്നാണ് സർക്കാരും കോടതിയെ അറിയിച്ചത്.
Discussion about this post