ഹൈദരാബാദ്: വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആരിഫിന് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നാല് തവണ വെടിയേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊല്ലപ്പെട്ട പ്രതികൾക്കു മറ്റു കേസുകളിൽ പങ്കുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
ഡോക്ടറെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെയും വെള്ളിയാഴ്ച പൊലീസ് വെടിവെച്ച് കൊന്നിരുന്നു. കൃത്യം നടന്ന ശാദ്നഗറിന് സമീപത്ത് വെച്ചായിരുന്നു പ്രതികൾ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് നൂറുകണക്കിന് ആളുകൾ സ്ഥലത്തെത്തുകയും താമസം കൂടാതെ നീതി നടപ്പാക്കി എന്ന് പ്രഖ്യാപിച്ച് പൊലീസ് ഉദ്യോഗസ്ഥരെ പ്രശംസകൾ കൊണ്ട് മൂടുകയും ചെയ്തിരുന്നു. സൈബറാബാദ് പൊലീസ് കമ്മീഷണർ വി സി സജ്ജനാറായിരുന്നു പൊലീസ് നടപടി വിശദീകരിച്ചത്. സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ പൊലീസ് ഇവരെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇടത് പാർട്ടികളും കോൺഗ്രസ്സും പൊലീസ് നടപടിയെ അപലപിച്ച് രംഗത്ത് വന്നപ്പോൾ ബിജെപി അടക്കമുള്ള മറ്റ് രാഷ്ട്രീയ പാർട്ടികൾ സംഭവത്തോട് സമ്മിശ്രമായ രീതിയിലായിരുന്നു പ്രതികരിച്ചത്.
Discussion about this post