രാജ്യം ഇപ്പോൾ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിനു കാരണമായ പല ഘടകങ്ങളും മുൻ യുപിഎ സർക്കാരിന്റെ വകയാണെന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ. ഒന്നാം മോദി സർക്കാർ അധികാരമേറ്റപ്പോൾ, മുൻ സർക്കാരിൽനിന്ന് കൈമാറിക്കിട്ടിയതാണ് അവ.
അതിൽ ചിലതാണ് ഇപ്പോൾ രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ഉത്ഭവത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിൽ എഴുതിയ‘സമ്പദ്വ്യവസ്ഥയെ എങ്ങനെ സ്ഥിരതയുള്ളതാക്കാം’ എന്ന ലേഖനത്തിലാണ് രഘുറാം രാജന്റെ വെളിപ്പെടുത്തൽ.
കാർഷിക മേഖലയിലെ ഇടനിലക്കാരെ ഇല്ലാതാക്കുന്നതിൽ കഴിഞ്ഞ സർക്കാരുകളുടെ പരാജയം ഒരു പ്രശ്നമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പുതിയ സാങ്കേതികവിദ്യകളോ വിത്തുകളോ ഭൂമിയോ കർഷകർക്കു ലഭ്യമാക്കാൻ ശ്രമിക്കുന്നതിനു പകരം വായ്പ എഴുതിത്തള്ളലിനായി ശ്രദ്ധിച്ചുവെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.
കടക്കെണിയിലായ ഊർജ്ജ കമ്പനികൾ തുക വൈകിപ്പിക്കുകയോ വാങ്ങൽ നിർത്തുകയോ ചെയ്തതിനാൽ നിലവിലുള്ള വൈദ്യുതി ഉൽപാദകർ പ്രതിസന്ധിയിലായിരുന്നു.
അടിസ്ഥാന സൗകര്യ പദ്ധതികൾ സ്തംഭിച്ചത് മറ്റൊരു പ്രശ്നം. ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടുകൾ, കൽക്കരി പോലുള്ള മേഖലയിലെ നിക്ഷേപങ്ങളുടെ അഭാവം, സർക്കാർ അനുമതി നൽകുന്നതിലെ വേഗക്കുറവ് എന്നിവ അടിസ്ഥാന സൗകര്യമേഖലയിലെ പദ്ധതികൾ സ്തംഭിക്കാൻ കാരണമായി.
Discussion about this post