വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കറിന്റെ മരണം ഇനി സിബിഐയ്ക്ക് . കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു
കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് പുലർച്ചെ 4.30ഓടെ പള്ളിപ്പുറം ജംങ്ഷനു സമീപത്തുവച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കറിനെയും ഭാര്യ ലക്ഷ്മിയെയും ഡ്രൈവറായിരുന്ന അർജുനെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ബാലു ഓക്ടോബർ രണ്ടിന് ലോകത്തോട് വിടപറഞ്ഞു.
ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിന് കാരണമായ വാഹനപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് തുടക്കം മുതലേ അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടിരുന്നു. ബാലുവിന്റെ മരണം സ്വാഭാവികമല്ല, അപകടത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ബാലഭാസ്കര്‍ സഞ്ചരിച്ച കാര്‍ ഓടിച്ചതു ഡ്രൈവര്‍ അര്‍ജുനാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്. ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിത വേഗം മൂലമുള്ള സ്വാഭാവിക അപകടമാണെന്നാണ് നിഗമനം. അപകട സമയത്തു കാറോടിച്ചത് ആരെന്ന മൊഴികളിലെ ആശയക്കുഴപ്പമാണു ദുരൂഹതയ്ക്ക് ഇടയാക്കിയത്. അര്ജുന് വാഹനമോടിച്ചു എന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ദൃക്സാക്ഷി നന്ദുവിന്റെയും മൊഴി.
Discussion about this post