തൃശൂര്‍: ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ വിയ്യൂര്‍ ജയിലില്‍ നടത്തിയിരുന്ന രാത്രിവിഹാരം ജയില്‍ അധികൃതര്‍ വെട്ടിക്കുറച്ചു. ‘തലശേരി കിണ്ണത്തപ്പം’ ഉണ്ടാക്കാന്‍ രാത്രി ഒന്‍പതര വരെ സെല്ലിനു പുറത്തു കഴിച്ചുകൂട്ടുന്ന പതിവാണ് അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി രാത്രി ഏഴു മണിയോടെ ഇവരെ സെല്ലില്‍ കയറ്റുന്നുണ്ട്.
കിണ്ണത്തപ്പ നിർമ്മാണത്തിന്റെ പേരിൽ പ്രതികൾ രാത്രി ഏറെ വൈകി ജയിലിന് പുറത്ത് ചിലവഴിക്കുന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജയിലധികൃതർ ഇവരുടെ രാത്രി സഞ്ചാരം കുറച്ചത്. ഇവരെ ഒന്നിച്ച് സെല്ലിൽ പാർപ്പിക്കാനോ ഒരുമിച്ച് പുറത്തിറക്കാനോ പാടില്ലെന്ന് കർശന നിർദ്ദേശം ഉണ്ട്. ഇതെല്ലാം കാറ്റിൽ പറത്തി ആയിരുന്നു ഇവരുടെ സഞ്ചാരം. ജയിലധികൃതർ അതിന് ഒത്താശയും നൽകിയിരുന്നു.
അതേസമയം മറ്റ് തടവുകാര്‍ക്ക് ബാധകമായ ആറുമണി സമയം ഇവര്‍ക്ക് കര്‍ശനമായി നടപ്പാക്കിയിട്ടില്ല.
ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കിര്‍മാണി മനോജ്, എസ് സിജിത്ത് (അണ്ണന് സിജിത്ത്), എം സി അനൂപ് എന്നിവരെയാണ് ജയില്‍ നിയമങ്ങള്‍ ലംഘിച്ച് വൈകിട്ട് 6.30 മുതല്‍ 9.30 വരെ സെല്ലിനു പുറത്തിറക്കുന്നത്. കൊലക്കേസ് പ്രതിയായ സിപിഎം പ്രവര്ത്തകന് അന്ത്യേരി സുരയും ഇവരെ സഹായിക്കാന്‍ പുറത്തിറങ്ങുന്നു.
ചപ്പാത്തി നിര്‍മാണ യൂണിറ്റില്‍ പണിയെടുക്കുന്നവരൊഴികെ മറ്റെല്ലാ തടവുകാരെയും രാവിലെ 7.15ന് കൃഷിയടക്കം ജോലികള്‍ക്കിറക്കി വൈകിട്ട് മൂന്നോടെ തിരിച്ചുകയറ്റുന്നതാണു ജയിലുകളിലെ കീഴ്വഴക്കം. അസാധാരണ സാഹചര്യങ്ങളിലൊഴികെ വൈകിട്ട് ആറിനു ശേഷം തടവുകാരെ സെല്ലിനു പുറത്തിറക്കാറില്ല.
കിണ്ണത്തപ്പം നിര്‍മ്മാണത്തിന്റെ മറവില്‍ ജയിലില്‍ ലഹരിയും മൊബൈല്‍ ഫോണ്‍ ഉപയോഗവും നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
Discussion about this post