ശ്രീനഗർ: ജമ്മു കശ്മീർ നേതാവ് ഫറൂഖ് അബ്ദുള്ളയുടെ വീട്ട് തടങ്കൽ വീണ്ടും നീട്ടി. മൂന്ന് മാസത്തേക്കാണ് തടങ്കൽ കാലാവധി നീട്ടിയിരിക്കുന്നത്. സബ് ജയിലായി പ്രഖ്യാപിച്ചിരിക്കുന്ന വസതിയിൽ ഇതോടെ മൂന്ന് മാസത്തേക്ക് കൂടി അബ്ദുള്ള തുടരേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.
ഫറൂഖ് അബ്ദുള്ളയടക്കം മറ്റ് ചില നേതാക്കളുടെയും നിലവിലെ സ്ഥിതി അവലോകനം ചെയ്ത ശേഷം ജമ്മു കശ്മീർ ആഭ്യന്തര വകുപ്പിന്റെ ഉപദേശക സമിതിയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ദേശീയ സുരക്ഷാ ചട്ടത്തിന്റെ ഉപനിയമമായ പൊതു സുരക്ഷാ ചട്ടപ്രകാരമാണ് നേതാക്കളുടെ വീട്ടു തടങ്കൽ കാലാവധി നീട്ടിയിരിക്കുന്നത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഗുപ്കാർ റോഡിലുള്ള സ്വവസതിയിൽ വീട്ടു തടങ്കലിൽ കഴിയുകയാണ് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ള. ഫാറൂഖ് അബ്ദുള്ളയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള, മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തുടങ്ങിയ നേതാക്കളും ചില വിഘടനവാദി നേതാക്കളും ഓഗസ്റ്റ് 5 മുതൽ വീട്ടു തടങ്കലിൽ തുടരുകയാണ്.
Discussion about this post