തിരുവനന്തപുരം: പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും രണ്ടാണെന്നും രണ്ടും കൂടി കൂട്ടിക്കുഴയ്ക്കുന്നതാണ് പ്രശനമെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തൊട്ടാകെ കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നതിനിടയിലാണ് വിശദീകരണവുമായി സെന്‍കുമാര്‍ ഇറങ്ങിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്.
ബിജെപി സര്‍ക്കാര്‍ പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് ഉറപ്പുകൊടുത്ത കാര്യങ്ങളാണ് പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും നടപ്പാക്കുക എന്നത്. ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും സെന്‍കുമാര്‍ പറയുന്നു.
സെൻകുമാറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
ചിലർ ആവശ്യപ്പെട്ട വിശദീകരണങ്ങൾ
#NRC യും #CAB യും തമ്മിൽ കൂട്ടിക്കുഴക്കുന്നത് ആണ് പ്രധാന പ്രശ്‌നം.
എന്താണ് രണ്ടും തമ്മിൽ ഉള്ള വ്യത്യാസം ?
മേൽപറഞ്ഞ രണ്ടു ബില്ലും ബിജെപി സർക്കാർ അവരുടെ പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് ഉറപ്പ് കൊടുത്ത കാര്യങ്ങൾ ആണ്… ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട മോഡി സർക്കാർ അവർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ പ്രതിജ്ഞബദ്ധർ ആണ്. കേവലം വാഗ്ദാനങ്ങൾ നൽകുക അല്ല ഇലക്ടറൽ വിജയത്തിന്റെ ആധാരം എന്നാണ് ബിജെപി പറഞ്ഞു വെക്കുന്നത് .
#NRC – NATIONAL REGISTER OF CITIZENS
+ 2013 ൽ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെയും ഫലി നരിമാനും ഉൾപ്പെടുന്ന സുപ്രീം കോടതിയുടെ ബെഞ്ചിന്റെ നിർദേശപ്രകാരം 1955 ലെ ദേശീയ പൗരത്വ നിയമവും, 2003 ലെ ദേശീയ പൗര നിയമാവലിയും അനുസരിച്ചു NRC – ദേശീയ പൗരത്വ രജിസ്റ്റർ UPDATE – ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാരിനോടും ആസാം സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു.
+ ആദ്യമായി ദേശീയ പൗരത്വം രജിസ്റ്റർ കൊണ്ടു വരുന്നത് 1951 ലെ സെന്സസിന് ശേഷമാണ്. പിന്നെ അത് ഒരിക്കലും പരിഷ്കരിച്ചില്ല. പിന്നീട് 1971 ലെ ബംഗ്ലാദേശ് വിഭജനവും ഹിന്ദു കൂട്ടക്കൊലയും നടന്ന സമയത്തു വലിയ തോതിൽ ജനങ്ങൾ ബംഗ്ലാദേശിൽ ( അന്ന് കിഴക്കൻ പാകിസ്ഥാൻ ) നിന്നും ഇന്ത്യയിലേക്ക് അഭയം തേടി വന്നു. ആ അഭയാർത്ഥികളെ കൂടി പരിഗണിച്ചു കൊണ്ടു ആണ് NRC പരിഷ്കരിക്കാൻ ഉള്ള നിർദേശം സുപ്രീം കോടതി മുന്നോട്ട് വച്ചത്.
+ 1951 ലെ സെൻസസ് പ്രകാരമോ, 1951 ലെ NRC യിലോ 1971 ആഗസ്റ്റ് 24 ന് മുൻപോ ഉള്ള തെരെഞ്ഞെടുപ്പ് വോട്ടർ പട്ടികയിലോ നിങ്ങളുടെ കുടുംബത്തിലെ പൂർവ്വികരുടെ പേരുകൾ ഉണ്ടെങ്കിൽ നിങ്ങൾ NRC ലിസ്റ്റിൽ സ്വാഭാവികം ആയും ഉൾപ്പെടും. അങ്ങനെ ഉള്ള ലിസ്റ്റ് പുറത്തു വിട്ട ശേഷം അതിൽ പേരുകൾ ഇല്ലാത്തവർക്ക് താഴെ പറയുന്ന രേഖകൾ ഹാജരാക്കിയാൽ അവരുടെ പൗരത്വം തെളിയിച്ചു ലിസ്റ്റിൽ പേര് ചേർക്കാം..
LIC പോളിസി, അഭയാർത്ഥി രജിസ്‌ട്രേഷൻ, ജനനസർട്ടിഫിക്കറ്റ്, പൗരത്വ രേഖ, വിദ്യാഭ്യാസ സംബന്ധമായ രേഖകൾ, കോടതി രേഖകൾ, പാസ്സ്പോർട്ട് , ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് / പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, സർക്കാർ ജോലിയുടെ രേഖകൾ, സ്ഥിരതാമസ രേഖകൾ.
1971 ൽ വന്നവർ ആണെങ്കിൽ കൂടി ഇതിൽ ഒരു രേഖ പോലും ഇല്ലാത്തവർ ഉണ്ടാവാൻ സാധ്യത തീരെ തീരെ ഇല്ല. എന്നിട്ടും അവർക്ക് വീണ്ടും അവസരം കൊടുക്കാൻ സുപ്രീം കോടതി അവശ്യപ്പെടുന്നുണ്ട്. അവർക്ക് പൗരത്വ ട്രിബ്യുണലിൽ പരാതി കൊടുക്കാം, തീരുമാനം തൃപ്തികരം അല്ല എങ്കിൽ ഹൈക്കോടതിയെയും സുപ്രീം കോടതിയേയും സമീപിക്കാം. എന്നിട്ടും അയാൾക്ക് മേൽപറഞ്ഞ ഒരു രേഖയോ 1971 മുതലോ ഉള്ള ഇന്ത്യയിലെ ഒരു വേരും ബന്ധവും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എങ്കിൽ അയാളെ ന്യായമായും പുറത്താക്കാൻ ഇന്ത്യ എന്ന പരമാധികാര രാഷ്ട്രത്തിനു അധികാരം ഉണ്ട്. ആദ്യം ആസാമിൽ മാത്രമായി നിശ്ചയിച്ച NRC അമിത് ഷാ ആഭ്യന്തര മന്ത്രി ആയ ശേഷം മുഴുവൻ രാജ്യത്തും നടപ്പിലാക്കാൻ നിർദേശം നൽകി.
+ NRC ലക്ഷ്യമാക്കുന്നത് അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയവരെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ആണ്. രാജ്യം മുഴുവൻ നടപ്പാക്കാൻ പോകുന്ന NRC ആദ്യമായി കൊണ്ടു വന്നത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റം സാരമായി ജനജീവിതത്തെ ബാധിച്ച ആസാമിൽ ആണ്. ഇത്തരം ആളുകൾ നമ്മുടെ രാജ്യത്തു വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും നമ്മുടെ രാജ്യത്തെ ജനങ്ങൾ അനുഭവിക്കേണ്ട വിഭവങ്ങളിൽ അവകാശം സ്ഥാപിക്കുകയും ഇന്ത്യൻ പൗരന്മാരുടെ തൊഴിൽ മറ്റു ആനുകൂല്യങ്ങൾ എന്നിവ കവർന്നെടുക്കുകയും ചെയ്യുന്നു. പക്ഷെ ഇന്ത്യ വളരെ അനുഭാവപൂർണ്ണമായ നിലപാട് ആണ് ഈ വിഷയത്തിൽ എടുത്തിരിക്കുന്നത് എന്നു പറയാതെ വയ്യ. മേൽപറഞ്ഞ ഒരു രേഖ പോലും ഇല്ലാത്തവർ ന്യായമായും സംശയിക്കേണ്ടവർ തന്നെയാണ്. ഇന്ത്യയിൽ ജിഹാദി തീവ്രവാദം കൊടുമ്പിരി കൊണ്ട 1990 കൾക്ക് ശേഷം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയവരെ കണ്ടെത്തി അവരെ തടയുക എന്നതും NRC യുടെ ലക്ഷ്യമാണ്.
#CAB – CITIZENSHIP AMENDMEND BILL
#CAB എന്ന പൗരത്വ ഭേദഗതി ബിൽ പ്രകാരം ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിൽ നിന്ന് വേർപെട്ടു പോയതും എന്നാൽ ഒരേ സാംസ്കാരിക പൈതൃകം പേറുന്നതും ആയ 3 രാജ്യങ്ങൾ ആയ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ വംശീയ ഉന്മൂലന ഭീഷണിയും പീഡനവും നേരിടുന്ന 6 ന്യൂനപക്ഷ മതങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകാൻ അനുമതി നൽകുന്ന ബിൽ ആണ് പൗരത്വ ഭേദഗതി ബിൽ, CAB. മേൽപറഞ്ഞ രാജ്യങ്ങളിലെ ഹിന്ദു, ക്രിസ്ത്യൻ, പാഴ്‌സി, ജൈനർ, ബുദ്ധർ, സിഖ് എന്നീ ന്യൂനപക്ഷ സമുദായങ്ങളിൽ ഉൾപ്പെട്ട എന്നാൽ ഉന്മൂലന ഭീഷണി മൂലം ഇന്ത്യയിലേക്ക് കുടിയേറിയവരിൽ 2014 ഡിസംബർ 31നു മുന്നേ വരെ വന്നവരെ ആണ് പൗരത്വത്തിനായി പരിഗണിക്കുക. ഈ പരിധി മുൻപ് 1971 മാർച്ച് മാസം ആയിരുന്നു. പുതിയ ഭേദഗതി പാസ്സായതോടെ ഈ ഗണത്തിൽ പെട്ട കുടിയേറ്റക്കാരെ ജയിലിൽ ഇടുകയോ നാടുകടത്തുകയോ ചെയ്യില്ല.
+ 1947 ലെ ഇന്ത്യ പാകിസ്ഥാൻ വിഭജനത്തിന് ശേഷം പാകിസ്‌ഥാനിലെ ന്യൂനപക്ഷമായിരുന്ന ഹിന്ദു സമൂഹവും സിഖ് സമൂഹവും ക്രിസ്ത്യൻ സമൂഹവും കൂടി ഏതാണ്ട് 20% ഉണ്ടായിരുന്നു എങ്കിൽ ഇന്നത് 5% താഴെ ആണ് എന്നത് തന്നെയാണ് ഈ ബില്ലിന്റെ ആവശ്യകത വിളിച്ചു പറയുന്നത്. ബംഗ്ലാദേശിൽ 1971 ൽ മാത്രം ഏതാണ്ട് 20 ലക്ഷം ഹിന്ദുക്കളെ ആണ് കൊന്നു തള്ളിയത്. അന്ന് ജീവനും കൊണ്ടു പലായനം ചെയ്തവരും ഇതേ പോലെ 1947 നു ശേഷം പലപ്പോഴായി ജീവന് വേണ്ടി അതിർത്തി കടന്ന് വന്ന പാകിസ്താനിലെ ന്യൂനപക്ഷങ്ങളും ഇന്ന് അനധികൃതമായി ആണ് ഇന്ത്യയിൽ കഴിയുന്നത്.
ഈ രണ്ടു രാജ്യങ്ങളിൽ ജീവിക്കുന്ന ഇസ്ലാമിതര മതങ്ങളിൽ പെട്ടവർ ഒന്നുകിൽ കൊല്ലപ്പെടുകയോ അല്ലെങ്കിൽ ജീവിച്ചിരിക്കാൻ ആയി നിർബന്ധിതമായി മതപരിവർത്തനം ചെയ്യപ്പെടുകയോ ചെയ്യുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്.
+ അഭയാർഥികൾ ആയി ഈ മണ്ണിൽ കടന്നു വന്നവരോട് എന്നും മനുഷ്യത്വപരമായ സമീപനം മാത്രം കൈക്കൊണ്ടിട്ടുള്ള ഇന്ത്യ എന്ന പുരാതന സംസ്‌കൃതി പേറുന്ന രാജ്യം ആ പാരമ്പര്യം ഇന്നും നിലനിർത്തുന്നു എന്നു നമുക്കു അഭിമാനത്തോടെ പറയാം ഇനി. അവർക്ക് നിയമപരിരക്ഷ കൊടുക്കാനും അവർക്കായി പൗരത്വ നിയമങ്ങളിൽ ഇളവ് കൊടുക്കാനും CAB മൂലം സാധിക്കും.
+ NATURALIZATION അഥവാ സ്വാഭാവിക പ്രക്രിയയിലൂടെ 1955 ലെ ഇന്ത്യൻ പൗരത്വ നിയമം അനുസരിച്ചു ഏതു ലോകരാജ്യങ്ങളിൽ നിന്നുള്ള ഏതൊരാൾക്കും ഇന്ത്യൻ പൗരത്വത്തിനു അനുമതി തേടാം. അതിനു അവർ 12 വർഷം ഇന്ത്യയിൽ ജീവിക്കണം എന്ന വ്യവസ്ഥ CAB യിലൂടെ മുകളിൽ പറഞ്ഞ 6 മതങ്ങളിലെ ന്യൂനപക്ഷ മതങ്ങളിൽ പെട്ടവരിൽ 2014 ഡിസംബറിന് മുന്നേ വന്ന അഭയാർത്ഥികൾക്ക് പ്രത്യേക ഇളവ് കൊടുത്തു കൊണ്ടു 5 വർഷമായി ചുരുക്കി കൊടുത്തു.
മറ്റുള്ളവർക്ക് സ്വാഭാവിക പ്രക്രിയ പിന്തുടർന്നു ഇന്ത്യൻ പൗരത്വം നേടുന്നതിന് യാതൊരു തടസ്സവും ഇല്ല താനും…
+ബിജെപി CAB നടപ്പിലാക്കും എന്നു പ്രകടനപത്രികയിൽ പറഞ്ഞു കൊണ്ടാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ജനങ്ങൾക്കിടയിലേക്ക് പോയതും വലിയ വിജയം നേടിയതും. കോണ്ഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും പലപ്പോഴായി ഇതേ ആവശ്യം ഉയർത്തിയിട്ടുണ്ട് എങ്കിലും രാഷ്ട്രീയ ഇരട്ടത്താപ്പ് നടത്തി ഇപ്പോൾ പറഞ്ഞത് വിഴുങ്ങി എതിർപ്പിന്റെ ഭാഗത്താണ്. വംശീയ ഉന്മൂലന ഭീഷണി അനുഭവിക്കുന്ന ഇസ്ലാമിക ഭരണം ഉള്ള അയൽരാജ്യങ്ങലിലെ ന്യൂനപക്ഷങ്ങളെ പൗരത്വം നൽകി സംരക്ഷിക്കണം എന്നു 2003 ൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്നത്തെ ആഭ്യന്തര മന്ത്രി LK അഡ്വാനിയോട് ആവശ്യപ്പെട്ടത് സഭാ രേഖകളിൽ ഉണ്ട്. അത് പോലെ 2012 ലെ കമ്മ്യൂണിസ്റ്റ് പാർട്ടി കോണ്ഗ്രസ്സിൽ CPIM ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച പ്രമേയത്തിൽ ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുക്കൾക്ക് പൗരത്വം നൽകി സംരക്ഷിക്കാൻ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഓർമ്മിപ്പിക്കുന്നുണ്ട്. കൂടാതെ ഇതേ ആവശ്യം ഉന്നയിച്ച് അതേ വർഷം ആഗസ്തിൽ CPIM മൻമോഹൻ സിങ്ങിന് കത്തു നൽകുകയും ചെയ്തു. അതിൽ മൻമോഹൻ സിംഗ് 2003 ൽ പാർലമെന്റിൽ നടത്തിയ പരാമർശത്തെ സൂചിപ്പികയും ചെയ്‌തിട്ടുണ്ട് എന്നു CPIM ഔദ്യോഗിക വെബ്‌സൈറ്റിൽ തന്നെ പറയുന്നുണ്ട് താനും. പിന്നെ എന്ത് ധാർമ്മികതയുടെ ബലത്തിൽ ആണ് CPIM ബിജെപി കൊണ്ട് വന്ന #CAB യെ എതിർക്കുന്നത് എന്നു ചിന്തിക്കണം…
https://www.facebook.com/drtpsenkumarofficial/posts/429235057953567
Discussion about this post