തിരുവനന്തപുരം: യുഎപിഎ നിയമം സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൗരത്വ നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആ ആര്‍ജ്ജവം യുഎപിഎ നിയമത്തിന്റെ കാര്യത്തിലും മുഖ്യമന്ത്രി കാണിക്കണം. പൗരത്വ നിയമ ഭേദഗതിയില്‍ ഇല്ലാത്ത ഭരണഘടനാ ബാധ്യത യുഎപിഎ നിയമത്തില്‍ എന്തിനാണെന്നും കാനം രാജേന്ദ്രന് ചോദിച്ചു.
പൗരത്വ നിയമം സാങ്കേതികമായി പറഞ്ഞാല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമമാണ്. പക്ഷെ അത് സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് നമ്മുടെ രാഷ്ട്രീയ ഇച്ഛാശക്തിയാണ് കാണിക്കുന്നത്. അത്തരത്തിലുള്ള രാഷ്ട്രീയമായ ഇച്ഛാശക്തി ഇടതുപക്ഷത്തിന് യുഎപിഎയുടെ കാര്യം പറയുമ്പോഴും ഉണ്ടാകണമെന്നാണ് സിപിഐയുടെ നിലപാട്. യുഎപിഎ നിയമം നടപ്പാക്കരുതെന്നാണ് എല്‍ഡിഎഫ് പാര്‍ട്ടികളുടെ നിലപാട്. അതില്‍ മാറ്റം വരുത്തേണ്ട കാര്യം ഇപ്പോഴില്ല എന്നും കാനം പറയുന്നു.
കേരളത്തില്‍ നിലപാടില്‍ മാറ്റം വരുത്തേണ്ട പുതിയ വിഷയവും ഉണ്ടായിട്ടില്ലെന്ന് കാനം പറഞ്ഞു. യുഎപിഎയ്ക്ക് എതിരാണ് സിപിഎമ്മിന്റെയും സിപിഐയുടെയും പ്രഖ്യാപിത നിലപാട്. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നിലപാടാണ് അത്. പിന്നെ ഏത് സാഹചര്യത്തിലാണ് കേരളത്തില്‍ അത് മാറുന്നതെന്ന് ഞാനല്ല ഉത്തരം പറയേണ്ടതെന്നും കാനം വ്യക്തമാക്കി.
യുഎപിഎ നിയമത്തിന്റെ കാര്യത്തില്‍ എന്‍ഐഎയ്ക്കും കേരള പൊലീസിനും ഒരേ നിലപാടാണ്. എല്ലാം ഒരേ ഇനം തന്നെയാണ്. പന്തീരാങ്കാവ് കേസില്‍ പൊലീസ് എഫ്ഐആറിന്റെ കോപ്പി കണ്ടതാണ്. അതില്‍ വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്നും ഡബിള്‍ സിം ഉള്ള മൊബൈല്‍ കണ്ടെടുത്തു എന്നാണ് പറഞ്ഞിട്ടുള്ളത്. പൊലീസ് പറഞ്ഞാല്‍ മാത്രം ഒരാള്‍ മാവോയിസ്റ്റ് ആകുന്നില്ല, നിരപരാധിയും ആകുന്നില്ല. അതിന് തെളിവ് വേണ്ടേ കോടതിയ്ക്ക് മുന്നില്‍ കൊടുക്കാനെന്നും അദ്ദേഹം ചോദിച്ചു.
ഒന്നോ രണ്ടോ പുസ്തകങ്ങള്‍ പിടിച്ചു എന്നത്, ആരുടെയൊക്കെ പുസ്തകങ്ങള്‍ നമ്മുടെയൊക്കെ കയ്യിലുണ്ട്. നമ്മുടെ വീടുകളിലും ലൈബ്രറികളിലും ബൈബിളും ഖുറാനും മഹാഭാരതവും മാത്രമാണോ ഉള്ളതെന്ന് കാനം ചോദിച്ചു. വായിക്കുന്നവരുടെ കയ്യില്‍ എല്ലാ വിഭാഗം എഴുത്തുകാരുടെയും പുസ്തകങ്ങൾ കാണുമെന്നും കാനം പറയുന്നു.
Discussion about this post