കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഉന്നത വിദ്യാഭ്യാസ പരിഷ്ക്കരണത്തിനായി ശ്രമിക്കുന്ന ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ച് മമത ബാനർജി രംഗത്ത്. ഉന്നതാധികാരസമിതി യോഗത്തിനെത്തിയ ഗവര്‍ണറെ ഇടത് വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. രണ്ടാമത് ഗവര്‍ണര്‍ രാജ്ഭവനില്‍ നിശ്ചയിച്ച യോഗം ഉന്നതാധികാര സമിതി ബഹിഷ്ക്കരിച്ചു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് ശക്തമായ നടപടികളുമായി ചാന്‍സലറെന്ന നിലയില്‍ എടുത്ത നടപടികളാണ് ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറെ തടയുന്നതിലേക്ക് എത്തിയത്. ബിരുദ ദാനച്ചടങ്ങിനെത്തിയ ഗവര്‍ണറെ വിദ്യാര്‍ത്ഥികളുടെ കൂട്ടം ഒരു മണിക്കൂറോളം തടഞ്ഞുവച്ചു.
സര്‍വ്വകലാശാലകളിലെ സുപ്രധാനമായ നടത്തിപ്പുകളുമായി ബന്ധപ്പെട്ട് ശക്തമായ നിര്‍ദ്ദേശങ്ങളാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് നല്‍കിയിരുന്നത്. തുടര്‍ന്ന് ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ വച്ചുതന്നെ നടത്താന്‍ നിശ്ചയിച്ച വൈസ് ചാന്‍സലര്‍മാരുടെ യോഗം നടത്താനാകാതെ ഗവര്‍ണര്‍ മടങ്ങി. എന്നാല്‍ മമതയുടെ നിര്‍ദ്ദേശത്തിന് വഴങ്ങി ഉന്നതാധികാര സമിതി രാജ്ഭവനിലേക്ക് യോഗത്തിനായി പോകാതെ ഗവര്‍ണറുടെ അസാന്നിധ്യത്തില്‍ യോഗം കൂടി.
ഇതിനിടെ ഗവര്‍ണറുടെ ബിരുദദാന പരിപാടി ബഹിഷ്ക്കരിക്കില്ലെന്ന് ഉന്നതാധികാര സമിതിയിലെ ആര്‍ട്സ് വിഭാഗം തലവന്‍ ദേബരാജ് വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അറിവോടെയാണെന്ന് മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു.
Discussion about this post