ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉണ്ടായ പ്രക്ഷോഭത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി ആറ് ലക്ഷം രൂപയുടെ ചെക്ക് മുസ്ലീങ്ങൾ കൈമാറിയതായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറിലെ മുസ്ലിം സമുദായത്തില്‍ പെട്ടവരാണ് ജില്ലാ ഭരണകൂടത്തിന് 6 ലക്ഷത്തിലധികം രൂപ ഡി.ഡി കൈമാറിയതായി പറയുന്നത്. ഇവര്‍ ജില്ലാ ഭരണകൂടത്തിന് ചെക്ക് കൈമാറുന്നതിന്റെ ദൃശ്യങ്ങളും ഫോട്ടോകളും, ഇത് സംബന്ധമായ പത്രക്കുറിപ്പുകളും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. 6.27 ലക്ഷം രൂപയുടെ ഡി.ഡി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ കൈമാറുന്നതായാണ് വീഡിയോയില്‍ കാണുന്നത്.
ഇതുകൂടാതെ, ബുലന്ദ്ഷഹറിന് തൊട്ടടുത്തുള്ള ജില്ലയായ മുസാഫര്‍നഗറിലെ ഏതാനും മുസ്ലിം മതപണ്ഡിതന്മാര് ഇവിടെയുണ്ടായ അക്രമസംഭവങ്ങളില്‍ മാപ്പ് പറഞ്ഞിട്ടുള്ളതായും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പറയുന്നുണ്ട്. പ്രക്ഷോഭത്തിന്റെ ഭാഗമായി പട്ടണത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്കാണ് ഇവര്‍ മാപ്പ് പറയുകയും ചെക്ക് കൈമാറുകയും ചെയ്തതതെന്നും കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ പ്രക്ഷോഭത്തില്‍ നിരവധി വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നുവെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്.
മൂന്ന് എഫ്.ഐ ആറുകളിലായി 22 പേരെ അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദികളായി പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. പേരില്ലാതെ 800 പേരെയും പൊലീസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഉത്തര്‍ പ്രദേശില്‍ ആകമാനം ഉണ്ടായ പ്രക്ഷോഭത്തില്‍ ഔദ്യോഗിക കണക്കനുസരിച്ച് 21 പേര് കൊല്ലപ്പെട്ടിരുന്നു.
.
Discussion about this post